തിരുവനന്തപുരം: വെടിവെപ്പില്‍ പാലിക്കേണ്ട നിയമങ്ങൾ പാലിച്ചല്ല അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന് എൻ. ഷംസുദീൻ എംഎൽഎ. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലാണെങ്കിൽ ഇരുപക്ഷത്തും പരിക്കുകൾ സ്വാഭാവികമാണ്. എന്നാൽ സർക്കാർ നടത്തിയ മൂന്ന് മാവോയിസ്റ്റ് ആക്രമണങ്ങളിലും ഇങ്ങനെ സംഭവിച്ചില്ലെന്നും ഷംസുദീൻ പറഞ്ഞു. വ്യാജ ഏറ്റുമുട്ടൽ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അരിയും പണവും ആവശ്യപ്പെടുന്നതിന് വെടിവച്ചു കൊല്ലുകയാണെന്നും സർക്കാർ ജാഗ്രത കാണിക്കണമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലുണ്ടായ മാവോയിസ്റ്റ് വേട്ട മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. നേരത്തെ ഇത്തരമൊരു സാഹചര്യം പ്രദേശത്ത് ഇല്ലായിരുന്നു. ഛത്തീസ്‌ഗണ്ഡ്, ജാർഖണ്ഡ് മോഡൽ ആക്രമണങ്ങൾ ഒന്നും കേരളത്തിൽ ഇല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.