തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ യൂണിവേഴ്‌സിറ്റി കോളജ് കുത്തു കേസ് പ്രതികള്‍ക്ക് പിഎസ്‌സി പൊലീസ് പരീക്ഷക്ക് ലഭിച്ചത് ഒരേ കോഡുള്ള ചോദ്യപേപ്പര്‍ എന്ന് പിഎസ്‌സി വിജിലന്‍സ് നിഗമനം. സി കോഡിലുള്ള ചോദ്യപേപ്പറാണ് കെഎപി കാസര്‍കോട് ബറ്റാലിയന്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പി പി പ്രണവ്, 22-ാം റാങ്കുകാരനായ നസീം എന്നിവര്‍ക്ക് ലഭിച്ചത്. 22-ാം റാങ്കുകാരനും കുത്തു കേസിലെ രണ്ടാം പ്രതിയുമായ നസീം ഒന്നിലേറെ പിഎസ്‌സി പ്രൊഫൈലുകളിലൂടെയാണ് പരീക്ഷയെഴുതിയതെന്നും കണ്ടെത്തി. 2018 ജൂലൈ 22നാണ് സിവില്‍ പൊലീസ് ഓഫീസര്‍ കാസര്‍കോട് ബറ്റാലിയന്‍ പരീക്ഷ നടന്നത്.
ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവണ്‍മെന്‍റ് യു പി സ്‌കൂളിലും പി പി പ്രണവ് ആറ്റിങ്ങല്‍ മാമം ഗോകുലം പബ്ലിക് സ്‌കൂളിലും നസീം തൈക്കാട് ഗവൺമെന്‍റ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിലുമാണ് പരീകഷ എഴുതിയത്. ഇവരുടെ രജിസ്റ്റര്‍ നമ്പര്‍ പ്രകാരം ഇവര്‍ക്ക് ഒരേ കോഡിലുള്ള ചോദ്യപേപ്പര്‍ കിട്ടാന്‍ സാധ്യതയില്ലെങ്കിലും കിട്ടിയെന്ന നിഗമനത്തിലാണ് പിഎസ്‌സി വിജിലന്‍സ്. പിഎസ്‌സി ആസ്ഥാനത്തെ ടെക്നിക്കല്‍ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നാണ് സംശയിക്കുന്നത്. പരീക്ഷാ സമയത്ത് ഒമ്പത് സന്ദേശങ്ങള്‍ ശിവരഞ്ജിത്തിന്‍റെ മൊബൈലില്‍ നിന്ന് പുറത്തേക്ക് പോയിട്ടുണ്ട്. ഇത് ഒരുപക്ഷേ ചോദ്യപേപ്പര്‍ കോഡ് ആകാമെന്നാണ് പിഎസ്‌സി വിജിലന്‍സ് കരുതുന്നത്. ഒന്നിലധികം പ്രൊഫൈല്‍ നല്‍കിയാല്‍ ഉദ്യോഗാര്‍ഥികളെ അയോഗ്യരാക്കാമെന്നിരിക്കേ ഏകജാലക സംവിധാനം വഴി ഒന്നലധികം അക്കൗണ്ടുകള്‍ നല്‍കിയാണ് ശിവരഞ്ജിത്ത് പരീക്ഷയെഴുതിയതെന്നും കണ്ടെത്തി.