തിരുവനന്തപുരം: മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ കേരളത്തിലേക്കുള്ള ഇന്ത്യൻ നിർമിത വിദേശമദ്യ വിതരണം നിർത്തുമെന്ന് മദ്യക്കമ്പനികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്യക്കമ്പനികളുടെ സംഘടനയായ ഡിസ്റ്റലറീസ് അസോസിയേഷനും കേരള ഡിസ്റ്റലറീസ് ഇൻഡസ്ട്രീസ് ഫോറവും ബിവറേജസ് കോർപ്പറേഷൻ എം.ഡിക്ക് കത്ത് നൽകി. നിലവിലെ നിരക്കിൽ കോർപ്പറേഷന് മദ്യം നൽകുന്നത് നഷ്‌ടമാണെന്നാണ് കമ്പനികളുടെ നിലപാട്. വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു.
2017ൽ ഏഴ് ശതമാനം മാത്രമാണ് വില പുതുക്കിയത്. എന്നാൽ അതിനുശേഷം മദ്യ നിർമാണത്തിന് ആവശ്യമായ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ വില, പാക്കിങിനും ചരക്ക് നീക്കത്തിനും ഉള്ള ചെലവുകൾ എന്നിവ ഉയർന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും കമ്പനികൾ പറയുന്നു. വില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ മെയ് മാസത്തിൽ ആരംഭിച്ചെങ്കിലും കൊവിഡിനെ തുടർന്ന് ഇത് നീണ്ടുപോയി. തുടർന്ന് ജൂലൈ 26 ന് ടെൻഡർ തുറന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. മദ്യക്കമ്പനികൾ ശക്തമായ നിലപാടുമായി മുന്നോട്ട് പോയാൽ സംസ്ഥാനത്തെ മദ്യവിൽപനയെ സാരമായി ബാധിക്കും.