തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന സൂചന നല്‍കി ധനമന്ത്രി ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ബജറ്റിനിടെയാണ് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ യഥാര്‍ഥ്യമാക്കുമെന്നത് അദ്ദേഹം പ്രഖ്യാപിച്ചത്. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
തിരുവനന്തപുരത്തെയും കോഴിക്കോടെയും മെട്രോ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം നടപടികള്‍ സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരും.
2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരവല്‍ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരും. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.