തിരുവനന്തപുരം : സർക്കാരിനെതിരായ ആരോപണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം. സമ്മേളനത്തിന്‍റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിൽ തന്നെ ഇക്കാര്യം പ്രതിപക്ഷം നടപ്പാക്കുകയും ചെയ്‌തു. കിട്ടുന്ന അവസരങ്ങളിൽ സ്‌പീക്കർ കൂടി ഉൾപ്പെട്ട മിത്ത് വിവാദമുയർത്തിയും മുഖ്യമന്ത്രിയുടെ മൗനത്തെ പരാമർശിച്ചും നിലപാടെടുക്കാനായിരുന്നു യുഡിഎഫ് തീരുമാനം.
ഇന്ന് വിലക്കയറ്റ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സംസാരിച്ച പി സി വിഷ്‌ണുനാഥ്, സമൂഹത്തെ വർഗീയ ധ്രുവീകരണത്തിലൂടെ മലീമസമാക്കാൻ ശ്രമിക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരണം എന്ന പരാമർശത്തോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ തന്‍റെ വാക്ക് ഔട്ട് പ്രസംഗം ആരംഭിച്ചത് തന്നെ മുഖ്യമന്ത്രിയുടെ മൗനം പരാമർശിച്ചായിരുന്നു. മുഖ്യമന്ത്രി ഒന്നും ആരോടും പറയില്ല എന്ന നിലപാടിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വഴങ്ങാതെ വി ഡി സതീശൻ : പ്രതിപക്ഷത്തിന്‍റെ ഈ നിലപാടിനെ നേരിടാൻ ഭരണപക്ഷവും രംഗത്ത് എത്തിയതോടെ പലപ്പോഴും സഭ പ്രക്ഷുബ്‌ദമായി. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടയിലും ഭരണ പ്രതിപക്ഷ തർക്കം രൂക്ഷമായിരുന്നു. വി ഡി സതീശന്‍റെ ആരോപണങ്ങളിൽ മറുപടി പറയാൻ മന്ത്രിമാർ എഴുന്നേറ്റതോടെ വഴങ്ങുന്നില്ല എന്ന നിലപാടാണ് അദ്ദേഹം എടുത്തത്. കൃഷിമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും വഴങ്ങിയ ശേഷമാണ് സതീശൻ നിലപാട് കടുപ്പിച്ചത്.
ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിൽ തർക്കമാണെന്ന സതീശന്‍റെ പരാമർശത്തെ തുടർന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കം മറുപടി പറയാൻ എഴുന്നേറ്റു. ഇതിനും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. ഇതോടെ ഭരണപക്ഷം ബഹളം കടിപ്പിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
സ്‌പീക്കർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും മന്ത്രിമാർ ഇരുന്ന ശേഷമേ പ്രസംഗിക്കൂ എന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്. തുടർന്ന് പ്രസംഗം പൂർത്തിയാക്കി പ്രതിപക്ഷം ഇറങ്ങിപ്പോയി. ശേഷം പ്രതിപക്ഷം പറയുന്നത് തെറ്റായ കാര്യമാണെന്നും വകുപ്പും പക്ഷ വകുപ്പും തമ്മിൽ തർക്കമാണെന്ന ആരോപണം സഭ രേഖയിൽ നിന്ന് മാറ്റണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷ നേതാവ് വഴങ്ങിയാൽ മാത്രമേ മന്ത്രിമാർക്ക് ഇടപെടാൻ കഴിയൂ എന്ന കീഴ്‌വഴക്കം ശരിയല്ലെന്നും ഇക്കാര്യം സ്‌പീക്കർ ശ്രദ്ധിക്കണമെന്നും നിയമ മന്ത്രി പി.രാജീവും ആവശ്യപ്പെട്ടു.
വെല്ലുവിളിച്ച് സതീശനും ഭക്ഷ്യമന്ത്രിയും : അടിയന്തര പ്രമേയ നോട്ടീസിന്‍റെ പരിഗണന വേളയിൽ ഭക്ഷ്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വെല്ലുവിളിക്കും സഭ സാക്ഷിയായി. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്‌സിഡി ആവശ്യ സാധനങ്ങളിൽ പലതും ഇല്ലെന്നും മന്ത്രി തയ്യാറാണെങ്കിൽ ഒരുമിച്ചു പോയി പരിശോധിക്കാമെന്ന് വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, വി ഡി സതീശൻ തെറ്റാണ് പറയുന്നത് എന്നും സഭ സമ്മേളനത്തിന് ശേഷം പോകാം എന്നുമായിരുന്നു മന്ത്രിയുടെ മറുപടി വന്നു. മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ പോകാം എന്ന് പ്രതിപക്ഷ നേതാവും മറുപടി നൽകി.