തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും സംസ്ഥാന സർക്കാരും സംയുക്തമായി മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കുന്നു. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് ശ്രീ ചിത്രയുമായി കൈകോർക്കുന്നത്. തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡ്‌സ് പാർക്ക് യാഥാർഥ്യമാകുന്നത്. വൈദ്യശാസ്ത്ര ഉപകരണ നിർമാണത്തിനുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാക്കും. ഗവേഷണം, ചികിത്സയ്ക്കായുള്ള പുതിയ ഉപകരണങ്ങൾ വികസിപ്പിക്കൽ, ടെസ്റ്റിങ്, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിർണയം, ഉൽപ്പാദനത്തിൽ പിന്തുണ, വിജ്ഞാന വിനിമയം തുടങ്ങിയവയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യശാസ്ത്ര ഉപകരണം നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പാർക്കിലെ സൗകര്യങ്ങൾ പ്രയോജനപ്പെടും. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ ഭാഗമായാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയുടെ ഭാഗമാകുന്നത്.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ ടെക്നിക്കൽ റിസർച്ച് സെന്‍റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് പദ്ധതിയുടെ കീഴിൽ ഡിവൈസ് പാർക്ക് സ്ഥാപിക്കാൻ ശ്രീചിത്ര പദ്ധതി തയ്യാറാക്കിയിരുന്നു. ഇതാണ് സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെ നടപ്പാകുന്നത്. ശരീരത്തിനകത്ത് സ്ഥാപിക്കുന്നതും വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനായി ശരീരത്തിന് പുറത്തു വെച്ചുപിടിപ്പിക്കുന്ന ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ആയിരിക്കും പാർക്ക് പ്രാധാന്യം നൽകുക. രാജ്യത്തെ വൈദ്യശാസ്ത്ര ഉപകരണ നിർമാണ മേഖലയ്ക്ക് ഈ പദ്ധതി ഉണർവ് നൽകും. ആഗോള സ്വീകാര്യത ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരത്തോടുകൂടി മെഡിക്കൽ ഡിവൈസ് ടെസ്റ്റിങ് ഇവാലുവേഷൻ സെന്‍റർ, ഗവേഷണവും ഉപകരണ വികസനവും സാധ്യമാക്കുന്നതിനായി റിസോഴ്സ് സെന്‍റർ, തുടർ പരിശീലനങ്ങൾ, നിയമസഹായം, നോളജ് സെന്‍റർ, ടെക്നോളജി ബിസിനസ് ഇൻകുബേഷൻ എന്നിവയാണ് മെഡ്‌സ് പാർക്കിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ. നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് നൽകുന്നതിനായി സ്ഥലം അല്ലെങ്കിൽ പാട്ടത്തിന് ലഭിക്കുന്ന നിർമാണ യൂണിറ്റും ഇവിടെ ഉണ്ടാകും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ 1200 പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിലും ലഭിക്കും. വരുമാനത്തിൽ നിന്ന് പ്രവർത്തനച്ചെലവ് കണ്ടെത്തുന്ന മാതൃകയിലാണ് മെഡിക്കൽ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പാർക്കിന് ശിലാസ്ഥാപനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.