പത്തനംതിട്ട: എആർ ക്യാമ്പിലെ പൊലീസുകാരനെ എസ്ഐ മർദിച്ചതായി പരാതി. എസ്‌പിയുടെ ആഹാരം പാകം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞതിന് പൊലീസ് ക്യാമ്പിലെ പാചകക്കാരനെ എസ്ഐ മര്‍ദിച്ചെന്നാണ് പരാതി. പത്തനംതിട്ട എആർ ക്യാമ്പിലെ പാചകക്കാരൻ പുനലൂർ സ്വദേശി മധുസൂദനൻ (52) ആണ് മർദനത്തിനിരയായത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഇന്ന് പുലർച്ചെ മുതൽ ക്യാമ്പിലെ ഭക്ഷണം പാചകം ചെയ്യേണ്ട ചുമതല മധുസൂദനനായിരുന്നു.
രാത്രി എട്ടോടെ പുനലൂരിലെ വീട്ടില്‍ നിന്ന് ക്യാമ്പിലെത്തിയ മധുസൂദനനോട് എസ്ഐ എസ്‌പിയുടെ വീട്ടില്‍ പോയി ഭക്ഷണം പാകം ചെയ്യാൻ പറഞ്ഞു. എന്നാല്‍ അത് തന്‍റെ ജോലി അല്ലെന്നും തനിക്ക് പുലർച്ചെ ക്യാമ്പില്‍ ഭക്ഷണം പാചകം ചെയ്യണമെന്നും ഇയാൾ പറഞ്ഞതോടെ എസ്ഐ പ്രകോപിതനായി. തുടർന്ന് എസ്ഐ മർദിക്കുകയായിരുന്നുവെന്ന് മധുസൂദനൻ പറഞ്ഞു. പുലർച്ചെ മധുസൂദനനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.