ഇടുക്കി: മുൻകൂറായി നൽകിയ പണവുമായി ഉടമ മുങ്ങിയതോടെ ഭക്ഷണവും മരുന്നും മുടങ്ങി ദുരിതത്തിലായി വൃദ്ധസദനത്തിലെ അന്തേവാസികൾ. തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികളാണ് പ്രതിസന്ധിയിലായത്. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ് വാർദ്ധക്യ കാല പരിചരണത്തിനായി തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്ന വൃദ്ധസദനത്തില്‍ അന്തേവാസികള്‍ നല്‍കിയത്.
നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉടമ ജീവൻ തോമസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജീവിത സായാഹ്നത്തിൽ കൂട്ടിനൊരാളില്ലാത്താവർക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യ വാചകങ്ങളിൽ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശിയായ കൊച്ചഗസ്‌തി മുതലക്കോടത്തെ വൃദ്ധസദനത്തിലെത്തിയത്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവനെടുത്ത് നടത്തിപ്പുകാരന് നൽകി.
വൃദ്ധസദനത്തിലെത്തിയ ആദ്യ നാളുകളിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്‌നങ്ങൾ തുടങ്ങി. നടത്തിപ്പുകാരനായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവും മുടങ്ങി. പല തവണായി ജീവൻ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാൽ മതിയെന്നാണ് കൊച്ചഗസ്‌തി പറയുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് എൽഡർ ഗാർഡൻ വൃദ്ധസദനത്തിലുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ സെക്യൂരിറ്റി ജീവനക്കാരനോ ഇവിടെയില്ല. കയ്യിലുളള പണം മുടക്കി, പ്രായമായ അന്തേവാസികൾ തന്നെ വല്ലതും പാകം ചെയ്‌ത് കഴിക്കും.
തൊടുപുഴ സ്വദേശി ജീവൻ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്ട്രേഷൻ പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സാമ്പത്തികമായി തകർന്നതോടെ അയർലൻഡിലേക്ക് ജോലിയന്വേഷിച്ച് പോയതാണെന്നും പണം കിട്ടുന്ന മുറയ്ക്ക് പ്രശ്‌ന പരിഹാരം കാണുമെന്നുമാണ് ജീവന്‍ പറയുന്നത്.
Also Read: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; 45കാരിക്ക് ദാരുണാന്ത്യം - WOMAN KILLED IN ELEPHANT ATTACK