പാലക്കാട്: വാളയാർ എം.വി.ഡി ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67, 000 രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ ജോർജ് വർഗീസ്, പ്രവീൺ, അനീഷ്, കൃഷ്‌ണ കുമാർ, ഡ്രൈവർ സുനിൽ മണിനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഇവർക്കെതിരെ നടപടി വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്‌തിരുന്നു. ചൊവ്വ പുലർച്ച രണ്ടിനായിരുന്നു പരിശോധന. പണത്തിനുപുറമെ മോട്ടോർ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും വാങ്ങുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. റെയ്‌ഡിനിടെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടര്‍ അനീഷ് സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി.
ALSO READ: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതി നീതുവിനെ റിമാൻഡ് ചെയ്‌തു
ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടര്‍ ബിനോയിയെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. സംഘടിതമായി കൈക്കൂലി വാങ്ങുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് അടുത്ത ദിവസംതന്നെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവ് പുറത്തിറങ്ങി.