പാലക്കാട്: പള്ളത്തേരിയിൽ വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ലോറിയെയും ഡ്രൈവറെയും പൊലീസ് പിടികൂടി. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ എട്ട് ദിവസത്തിനു ശേഷമാണ് പൊലീസ് പിടികൂടിയത്. ഡ്രൈവര്‍ നാമക്കല്‍ സ്വദേശി നല്ലസാമി (54)യെ അറസ്റ്റ് ചെയ്‌തു. അപകടത്തില്‍ മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
പൊതു ഇടത്ത് മാലിന്യ നിക്ഷേപം തടയാന്‍ സ്ഥാപിച്ച സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാം തിയതിയാണ് അപകടം നടന്നത്. പള്ളത്തേരി ബസ് സ്റ്റോപ്പിന് സമീപം കാല്‍നട യാത്രികനെ ഇടിച്ചിട്ട് ലോറി നിർത്താതെ പോവുകയായിരുന്നു. വഴിയാത്രികന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
പ്രാരംഭ ഘട്ടത്തില്‍ യാതൊരു തെളിവും ഇല്ലാതിരുന്ന കേസില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോറിയെയും ഡ്രൈവറെയും പൊലീസ് പിടികൂടിയത്. അന്വേഷണത്തില്‍ അപകടമുണ്ടാക്കിയ ലോറി ആഴ്‌ചയില്‍ ഒരിക്കല്‍ കോട്ടയത്തേക്ക് തമിഴ്‌നാട്ടില്‍ നിന്നും ചരക്കുമായി വരുന്നതായി വിവരം ലഭിച്ചു. തുടർന്ന് ലോറി വാളയാര്‍ വഴി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടിയിലായത്.