പാലക്കാട്: പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്ക് എല്ലാവരും മടങ്ങണമെന്നും വീടുകൾ നിർമ്മിക്കുന്നതിന് മുമ്പ് ശുചിത്വപരമായ ഉൾകാഴ്‌ച വേണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി. ജില്ലയിലെ ആയിരം സർക്കാർ ഓഫീസുകളുടെ ഹരിത ഓഫീസ് പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹരിത കർമ്മ സേനകൾ തരംതിരിച്ച പാഴ് വസ്‌തുക്കൾ ക്ലീൻ കേരള കമ്പനിക്ക് നൽകിയതിന്‍റെ ചെക്ക് കൈമാറലും മന്ത്രി നിർവഹിച്ചു. ജലം-വായു എന്നിവയില്ലാതെ നമ്മുക്ക് ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അയൽ സംസ്ഥാനങ്ങളിലെ ശുചിത്വ മാതൃകകൾ അവംലംബിക്കേണ്ടത് ഉണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾക്കുള്ള ഹരിത ഓഫീസ് സാക്ഷ്യപത്രവും മന്ത്രി വിതരണം ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോൾ അധ്യക്ഷയായി. ജില്ലാ കലക്‌ടർ മൃൺമയി ജോഷി ശശാങ്ക് മുഖ്യാതിഥിയായി.