പാലക്കാട്: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വ്യാപാര മേഖലയാകെ സ്‌തംഭിച്ചു. കൊവിഡ് കാലത്തെ ഓണവും വിഷുവും പെരുന്നാളുമെല്ലാം വ്യാപാരമേഖലയിൽ ഒരു മുന്നേറ്റവും സൃഷ്ടിച്ചില്ല. മഹാമാരി എട്ടുമാസത്തോളം പിന്നിടുന്ന ഘട്ടത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിലെ വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണമാണ് ഇപ്പോഴുള്ളത്. നവമി ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന ജില്ലയാണ് പാലക്കാട്. പുതിയ സാധനങ്ങൾ വാങ്ങാനും ആഘോഷങ്ങൾ വിപുലമാക്കാനും മറ്റ് ജില്ലകളേക്കാൾ പാലക്കാട്ടുകാർ ശ്രമിക്കാറുണ്ട്.
കൊവിഡ് കാലത്ത് നവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപണിയിൽ സമ്മിശ്ര പ്രതികരണമാണുണ്ടായതെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട പൂ മാർക്കറ്റുകളിലൊന്നായ പാലക്കാട് പൂ മാർക്കറ്റിലെ വ്യാപാരികൾ ഇത്തവണ ആശ്വാസത്തിലാണ്. സാധാരണ നിലയിൽ നല്ല വിൽപന നടക്കുന്ന സമയമാണ് നവമി ആഘോഷങ്ങൾ. കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണ പക്ഷേ ഏറെ ആശങ്കയുണ്ടായിരുന്നു. എന്നാൽ വിചാരിച്ചതിലും മെച്ചപ്പെട്ട കച്ചവടമാണ് നടന്നത്. ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതയുള്ളവരായെന്നും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് സാധനങ്ങൾ വാങ്ങാൻ എത്തുന്നതെന്നും കച്ചവടക്കാർ പറഞ്ഞു.
ജില്ലയിലെ വസ്‌ത്ര വ്യാപാര മേഖലയിലുള്ളവർ നിരാശയിലാണ്. ആളുകൾ ഇപ്പോഴും കടയിലേക്ക് എത്താൻ തയ്യാറാകുന്നില്ല എന്നാണ് വ്യാപാരികളുടെ പ്രതികരണം. ജ്വല്ലറി രംഗത്തുള്ളവരും വിപണി ഉണർന്നിട്ടില്ല എന്ന അഭിപ്രായത്തിൽ തന്നെയാണ്. വെള്ളി ആഭരണങ്ങൾക്കും വെള്ളി പാത്രങ്ങൾക്കുമൊക്കെ വലിയ പ്രാധാന്യമുള്ള സ്ഥലമാണ് പാലക്കാട്. ഉത്സവനാളുകളിലാണ് ഇവയുടെ വിൽപന കൂടുതലും നടക്കുന്നത്. എന്നാൽ ഇത്തവണ 40% മാത്രമായി കച്ചവടം ചുരുങ്ങി എന്നാണ് പാലക്കാട്ടെ പ്രധാന വെളളി വ്യാപാരിയായ ബാബു പറയുന്നു. ഇത്തരത്തിൽ വിപണിയിലുണ്ടായ പ്രതിസന്ധികൾ മിക്ക മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് സമയം ചെലവഴിക്കാൻ ആളുകൾ തയ്യാറാവുന്നുണ്ടെങ്കിലും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഏറെ പണച്ചെലവ് ഉണ്ടാക്കുന്ന വസ്‌തുക്കൾ വാങ്ങാൻ ആളുകൾ ഇപ്പോഴും മടിക്കുകയാണ്.