മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ ഇടപെടല്‍. കൊലപാതകത്തിന് ശേഷം പുറത്തിറങ്ങിയ വിനീഷ് ഓട്ടോ വിളിച്ച് പെരിന്തൽമണ്ണ എത്താനാണ് ശ്രമിച്ചത്. തനിക്ക് വാഹന അപകടം സംഭവിച്ചുവെന്നാണ് വിനീഷ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഡ്രൈവർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രദേശവാസികൾ ഫോൺ വിളിച്ച് വിവരം പറഞ്ഞതോടെയാണ് ഓട്ടോ ഡ്രൈവർ കൊലപാതകത്തിനെ കുറിച്ച് അറിയുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രണയം നിരസിച്ച വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. മരിച്ച ദൃശ്യയുടെ പിതാവിന്‍റെ കടയും കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു. കടക്ക് താനാണ് തീവെച്ചത് താനാണെന്നും പ്രതി കുറ്റസമ്മതം നടത്തി.
പഠനകാലം മുതൽ വിനീഷ് ദൃശ്യയോട് പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നാണ് ദൃശ്യയുടെ കുടുംബാംഗങ്ങൾ നൽകുന്ന വിവരം. ശല്യം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയെന്നും ദൃശ്യയുടെ ബന്ധുക്കൾ പറഞ്ഞു. ശല്യം ചെയ്യുന്നത് പതിവായതോടെ മുന്നറിയിപ്പു നൽകിയിരുന്നു. വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് പ്രതിയുടെ വീട്.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.വിരലടയാള വിദഗ്ദർ ദൃശ്യയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈഎസ്പി കെ ശശീന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.