മലപ്പുറം: നിലമ്പൂര്‍ സബ്‌ജില്ലയിലെ ഇരുപതോളം സർക്കാർ സ്‌കൂളുകൾ അപകടഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂൾ വിദ്യാര്‍ഥി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് നിലമ്പൂരിലെ സ്‌കൂളുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.വി.അൻവര്‍ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനാധ്യാപകര്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്മേലാണ് സര്‍ക്കാര്‍ സ്‌കൂളുകൾ അപകടഭീഷണിയിലാണെന്ന വിലയിരുത്തല്‍.
നിലമ്പൂരിലെ മുക്കട്ട ഗവ.എൽപി സ്‌കൂൾ 85 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലപഴക്കം കൊണ്ട് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് സ്‌കൂള്‍ കെട്ടിടം. ഏറെ ആശങ്കയോടെയാണ് അധ്യാപകരും വിദ്യാർഥികളും സ്‌കൂളിൽ കഴിയുന്നതെന്ന് പ്രധാനാധ്യാപകൻ പി.എസ്.രഘുറാം പറഞ്ഞു. നിലമ്പൂർ സബ് ജില്ലയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ സ്കൂളാണിത്. പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വാടക കെട്ടിടത്തിലായതിനാൽ കെട്ടിടത്തിന്‍റെ തകരാര്‍ പരിഹരിക്കാന്‍ സർക്കാർ സഹായവും ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരത്തിനായി ഈ മാസം 29ന് അടിയന്തര പിടിഎ യോഗം ചേരുമെന്ന് പിടിഎ വൈസ് പ്രസിഡന്‍റ് സുനില്‍ പറഞ്ഞു.
ഇതിലും ദയനീയമാണ് കരുളായി പുള്ളി ഗവ.എൽപി സ്‌കൂളിലെ സ്ഥിതി. ഭൂരിഭാഗം ക്ലാസ് മുറികൾക്കും വാതിലുകളില്ല. ഭിത്തിയില്‍ നിരവധി വിള്ളലുകളുമുണ്ട്. സ്‌കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് 1.08 കോടി രൂപയും, കിഫ്ബി ഒരു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ ആരോപണം. അമരമ്പലം ഗവ. യുപി സ്‌കൂള്‍, എരഞ്ഞിമങ്ങാട് ഗവ. യുപി സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളുടെ അവസ്ഥയും പരിതാപകരമാണ്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്കൂളുകൾ നിലമ്പൂർ മേഖലയിൽ വ്യാപകമായതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യം കൂടുതലാണ്. സ്‌കൂളുകളുടെ വികസനത്തിനായി അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.