കോഴിക്കോട്: വ്യാജ സീലും ഒപ്പുമുണ്ടാക്കി കെട്ടിട ലൈസൻസ് നേടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടൂളി കോഴഞ്ചീരിമീത്തൽ സന്തോഷ് കുമാർ (51) ആണ് കോർപ്പറേഷനിലെ റവന്യൂ ഉദ്യോഗസ്ഥരുടെ വ്യാജ രേഖകൾ ഉണ്ടാക്കിയത്. മെയ് 15നാണ് കേസിനാസ്‌പദമായ സംഭവം.
വീട്ടുനമ്പർ ഉപയോഗിച്ച് കുതിരവട്ടം വാർഡിൽ ലോഡ്‌ജിന് ലൈസൻസുണ്ടാക്കാന്‍ ആയിരുന്നു ശ്രമം. ഒരു സ്ത്രീയുടെ പേരിലായിരുന്നു അപേക്ഷ. ആദ്യം പരിശോധന നടത്തിയപ്പോൾ അപേക്ഷ തള്ളി. പിന്നീട് ലൈസൻസ് തരം മാറ്റാനായി ഈ സ്ത്രീ സന്തോഷിനെ സമീപിക്കുകയായിരുന്നു. 25,000 രൂപ ഗൂഗിൾ പേയായി നൽകി.
ഓഫിസ് രേഖപ്രകാരം വാസഗൃഹമായ കെട്ടിടം ഹോസ്റ്റൽ എന്ന് തെറ്റായി രേഖപ്പെടുത്തി വ്യാജ സീലും ഒപ്പും പതിച്ച് സന്തോഷ് വീണ്ടും കോർപ്പറേഷനിൽ നൽകി. റവന്യൂ ഓഫിസറുടെയും ക്ലർക്കിന്‍റെയും ഒപ്പും സീലുമാണ് വ്യാജമായിച്ചേർത്തത്. ആരോഗ്യ വിഭാഗത്തിലേക്ക് ഫയൽ എത്തിയപ്പോഴാണ് സംശയം ഉയർന്നത്. പരിശോധനയിൽ ഒപ്പും സീലും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.
സന്തോഷ് പിന്നീട് ഒളിവിൽ പോവുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്‌തു. ജൂണിൽ ഈ കേസ് രണ്ടുവട്ടം മാറ്റി. ജൂലൈ ആറിനാണ് പരിഗണിച്ചത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ ടൗൺ പൊലീസിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു.
എന്നാൽ സന്തോഷ് നിശ്ചിത ദിവസം പിന്നിട്ട് 20നാണ് സ്റ്റേഷനിലെത്തിയത്. അതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാജരേഖയും സീലും പതിച്ച യഥാർഥ ഫയൽ കീറിക്കളഞ്ഞെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.