കൊല്ലം: ഖാദി ബോർഡ് ഡയറക്ടർമാരുടെ എതിർപ്പ് മറികടന്നാണ് ബോർഡ് സെക്രട്ടറി കെ.എ രതീഷിന് ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളം അനുവദിച്ചതെന്ന് തോട്ടണ്ടി അഴിമതി കേസിലെ പരാതിക്കാരൻ കടകം പള്ളി മനോജ്. നേരത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ എം.ഡി ആയിരിക്കെ രതീഷ് ശമ്പളമായി ചോദിച്ച് വാങ്ങിയത് മൂന്നര ലക്ഷത്തിലധികം രൂപയാണെന്നും മനോജ് ആരോപിച്ചു. തോട്ടണ്ടി അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡിയായ കെ.എ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയാക്കിയത് വ്യവസായ വകുപ്പ് മന്ത്രിയുടെ താൽപര്യത്തിലാണ്. അനുവദിച്ചതിലധികം ശമ്പളം കെ.എ രതീഷിന് നൽകിയത് മന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് കടകം പള്ളി മനോജിന്‍റെ ആരോപണം. നേരത്തെ വ്യവസായ വകുപ്പിന് കീഴിൽ തന്നെയുള്ള ഇൻകെല്ലിൽ മൂന്ന് മാസവും ഒരാഴ്ചയും എം.ഡി സ്ഥാനത്തിരുന്ന രതീഷ് 12.34 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. കശുവണ്ടി വികസന കോർപ്പറേഷനിലെ സി.ബി.ഐ അന്വേഷണവും ഇൻകെൽ ബോർഡിലെ എതിർപ്പും മറികടന്നാണ് ശമ്പള ഇനത്തിൽ ഈ തുകയും കെ.എ രതീഷ് കൈപ്പറ്റിയിട്ടുള്ളതെന്നും മനോജ് പറഞ്ഞു.
അതേസമയം ചീഫ് സെക്രട്ടറിക്ക് പോലും രണ്ടേകാൽ ലക്ഷം രൂപ ശമ്പളമെന്നിരിക്കെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഇൻകെലിൽ നിന്ന് ഇത്രയും ഉയർന്ന ശമ്പളം അനുവദിച്ചത്. അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ രതീഷിന് ഖാദി ബോർഡിലും ഉയർന്ന ശമ്പളം നൽകുന്നതിന്‍റെ പിന്നാമ്പുറം മുഖ്യമന്ത്രി പരിശോധിക്കണമെന്നും കടകംപള്ളി മനോജ് ആവശ്യപ്പെട്ടു.