കാസർകോട്: കാഞ്ഞങ്ങാട് പൂച്ചക്കാട് ഹൈദ്രോസ് ജുമ മസ്‌ജിദിന് സമീപത്തെ വീട്ടിൽ വൻ കവർച്ച. 30 പവനും 3.5 ലക്ഷവും കവർന്നു. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വടക്കൻ അബ്‌ദുള്‍ മുനീറിന്‍റെ വീട്ടിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ദമ്പതികളുടെയും മക്കളുടെയും കിടപ്പുമുറിയിലെ അലമാര കുത്തിതുറന്നാണ് മോഷണം.
സംഭവത്തെക്കുറിച്ച് പൊലീസ്: രാത്രി 12 മണിക്കാണ് കുടുംബം ഉറങ്ങിയത്. സാധാരണ നിലയിൽ സുബ്ഹി നിസ്ക്കാരത്തിനായി നാല് മണിക്ക് ഉണരാറുണ്ട്. എന്നാല്‍, വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്കാണ് ഉറക്കമുണർന്നത്. വീട്ടുകാരെ മയക്കി കിടത്തിയാണോ മോഷണം നടത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.
വീടിന്‍റെ മുകൾ നിലയിലെ ജനാലയുടെ കൊളുത്ത് തകർത്ത് ഇതുവഴി വാതിൽ തുറന്നാണ് കവർച്ചാസംഘം അകത്തുകടന്നത്. ഒരുമാസം മുന്‍പാണ് മുനീർ നാട്ടിൽ എത്തിയത്. സംഭവം നടന്ന വീടിൻ്റെ തൊട്ടടുത്തുള്ള ഇബ്രാഹിമിന്‍റെ വീട്ടിലും കവർച്ചാശ്രമം നടന്നു.
ഇവിടെ വാതിൽ തകർക്കാൻ ശ്രമിച്ചതായി കണ്ടെത്തി. ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ, എസ്.ഐ എം രജനീഷ്, കാസർകോട് നിന്നും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.