ഇടുക്കി: ജില്ലയിലെ അനധികൃത കയ്യേറ്റം (illegal encroachment idukki) ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി (New Task Force Idukki). ഇടുക്കി കലക്‌ടറുടെ നേതൃത്വത്തിലാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പിന്‍റെ നടപടി.
അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത് (New task force to clear illegal encroachment Idukki). കലക്‌ടറുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും. ഭൂരേഖ തഹസില്‍ദാര്‍ അടക്കം രണ്ട് തസഹില്‍ദാറും സംഘത്തിലുണ്ട്.
ഓരോ ആഴ്‌ചയിലും ദൗത്യസംഘത്തിന്‍റെ (Special New Task Force) പ്രവര്‍ത്തനം റവന്യു കമ്മിഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്‍റ് കമ്മിഷണര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കണം. ദൗത്യസംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ രജിസ്ട്രേഷൻ വകുപ്പ് നല്‍കും.
പ്രശ്‌നമുണ്ടായാല്‍ ഇടപെടാൻ ജില്ല പൊലീസ് മേധാവിക്കും നിര്‍ദേശമുണ്ട്. ദൗത്യസംഘത്തിന്‍റെ പേരില്‍ ജനങ്ങളുടെ മെക്കിട്ട് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇതിനകം തന്നെ നിലപാട് എടുത്തിട്ടുണ്ട്. 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടല്‍ (High court on illegal encroachment idukki).
പാര്‍ട്ടി ഓഫിസുകളടക്കം കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഭരണമുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. അതേസമയം, കയ്യേറ്റം ഒഴിപ്പിക്കൽ ഉത്തരവില്‍ പട്ടയം ലഭിക്കാൻ സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കണമെന്നതടക്കം പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് ദൗത്യസംഘത്തിന്‍റെ പ്രവർത്തനം. അതിനാൽ റവന്യു വകുപ്പിന്‍റെ ഉദ്ദേശ ശുദ്ധി മുൻനിര്‍ത്തിയാകും വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ പ്രതികരണം.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് സിപിഎം (CPM) ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്‍റെ പ്രതികരണം (C V Varghese).
ദൗത്യസംഘം വന്നാലും ഒഴിപ്പിക്കലൊന്നും നടക്കില്ല. ദൗത്യസംഘത്തിന്‍റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫിസുകളെ കുറിച്ച് ഒരു ആശങ്കയുമില്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സി വി വര്‍ഗീസ് പ്രതികരിച്ചു.
മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ രണ്ട് ദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി ഉത്തരവിറക്കുമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 70 കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളത്.
അപ്പീലുകളില്‍ കലക്‌ടര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ശേഷിച്ച കേസുകളില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല. വീട് നിര്‍മിക്കാൻ ഒരു സെന്‍റില്‍ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.