ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇ.എം ആഗസ്തി എത്തിയതോടെ 1996ലെ തെരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനത്തിനാണ് കളമൊരുങ്ങുന്നത്. ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും നയിച്ചിട്ടുള്ളവരുടെ നേര്‍ക്ക് നേര്‍ പോരാട്ടത്തിന് വേദിയാവുകയാണ് ഉടുമ്പന്‍ചോല. മുൻപ് എം.എം മണിയെ ഇതേ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ഇ.എം ആഗസ്തി എ.ഐ.സി.സി അംഗവും കൂടിയാണ്.
ഉടുമ്പൻചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്തി എത്തുന്നതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമാണ്. എ.ഐ.സി.സി സർവേയിലും മണ്ഡലത്തിൽ ആഗസ്തി മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് ആഗസ്തിക്ക് നറുക്കു വീണത്.
രണ്ടാം വിജയം ലക്ഷ്യം വെക്കുന്ന വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിക്ക് തടയിടുവാൻ ആഗസ്തിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജില്ലയിലെ ഇരു പാർട്ടികളുടെയും അമരക്കാരായിരുന്നിട്ടുള്ള ആശാനും പ്രസിഡന്‍റും തമ്മിലുള്ള പോരാട്ടം ഉടുമ്പൻചോലയെ രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.