എറണാകുളം: ശനിയാഴ്‌ച അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. തേവര സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം.
ദീർഘനാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സമൂഹത്തിന്‍റെ നാനാതുറകളിലുമുള്ള നിരവധിയാളുകൾ കടവന്ത്രയിലെ വസതിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. അരനൂറ്റാണ്ടിലേറെ മാധ്യമ പ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു കെ.എം റോയി.
1939ല്‍ ഏറണാകുളത്തെ കരീത്തറ വീട്ടിലായിരുന്നു കെ.എം റോയി ജനച്ചത്. 1963ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ എം.എക്ക് പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപ്രകാശം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയത്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം പത്രത്തിലും പ്രവർത്തിച്ചു.
പിന്നീട് എക്കണോമിക്‌സ് ടൈംസിന്‍റെ റിപ്പോര്‍ട്ടറായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദി ഹിന്ദു ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടറായും 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്‍റെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) റിപ്പോര്‍ട്ടറായി.
1987ല്‍ കോട്ടയത്ത് മംഗളം ദിനപത്രത്തിന്‍റെ ജനറല്‍ എഡിറ്ററായി. 2002ല്‍ സ്വമേധയാ മംഗളം പത്രത്തില്‍ നിന്ന് വിരമിച്ചു.രണ്ടു വര്‍ഷം കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ പ്രസിഡന്‍റാറായിരുന്നു. 1984 മതുല്‍ തുടര്‍ച്ചയായ നാലു തവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു.
ബാബറി മസ്‌ജിദ് തകര്‍ത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മംഗളത്തില്‍ എഴുതിയ എഡിറ്റോറിയല്‍ 1993ലെ മികച്ച എഡിറ്റോറിയലിനുള്ള മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനാക്കി. മാധ്യമ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ച് മറ്റ് നിരവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്‌ന എന്‍റെ ദുഃഖം, മനസില്‍ എന്നും മഞ്ഞുകാലം, ആഥോസ് മലയില്‍, ശാപമേറ്റ കേരളം, ചിക്കാഗോവിലെ കഴുമരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും കെ.എം. റോയി രചിച്ചിട്ടുണ്ട്.