എറണാകുളം: സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരങ്ങളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന സമീപനം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കരുത്. നിരന്തരമായി സമരം ചെയ്യുന്നവരെ മന്ത്രിമാർ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. അനധികൃതമായി നിയമനങ്ങൾ നടത്തുന്ന വകുപ്പ് അധ്യക്ഷൻമാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ധന വില വർധനയിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ 11 തവണയാണ് എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. ഇന്ധന വില കൂടുമ്പോൾ സംസ്ഥാനത്തിന്‍റെ വരുമാനം ആനുപാതികമായി വർധിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ അധിക വരുമാനം വേണ്ടെന്ന് വെക്കും. സഹകരണ മേഖലയുടെ അന്തസത്ത കേരള ബാങ്ക് തകർത്തു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു.
നടനും സംവിധായകനുമായ മേജര്‍ രവി കോൺഗ്രസില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറയിലെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിൽ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്‍റുമായി മേജര്‍ രവി ചർച്ച നടത്തിയെന്നും ചെന്നിത്തല അറിയിച്ചു. എൻ.സി.പി ഇടതുമുന്നണി വിട്ടാൽ അവരുമായി ചർച്ച നടത്താന്‍ തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി.