എറണാകുളം: പൊതു താൽപര്യത്തിനല്ലാതെ പ്രാനമന്ത്രിക്ക് കത്തയക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി ദുരുപയോഗിക്കുന്നു. പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിന് പിന്നിൽ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രക്ഷിക്കണം എന്നാവശ്യപ്പെടുന്നതാണ് കത്ത്. വമ്പൻമാർ കുടുങ്ങുമെന്നായപ്പോൾ മുഖ്യമന്ത്രി നിലവിളിക്കുന്നു. കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം തമാശയാണ്. മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നു. ഇങ്ങനെയല്ലാതെ എന്ത് തരത്തിലുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രതീക്ഷിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേന്ദ്ര ഏജൻസികളെ മാത്രം വിമർശിച്ചു. എന്നാൽ പ്രധാനമന്ത്രിക്കെതിരെയോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയോ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സി എം രവീന്ദ്രനിലേക്ക് അന്വേഷണ ഏജൻസി എത്തിയതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. അന്വേഷണം തന്നിലേക്കെത്തുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തപ്പോൾ കുലുങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്തിനാണ് വിറയലെന്നും ചെന്നിത്തല ചോദിച്ചു.
കേന്ദ്ര അന്വേഷണം തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവർ കുടുങ്ങുമോയെന്ന വേവലാതിയാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രി ജനവികാരം മാനിക്കുന്നില്ല. അഴിമതിയിൽ പിടി വീഴുമോയെന്ന ഭയത്തിൽ രക്തസാക്ഷി പരിവേഷമണിയുന്നു. സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയാണ് സംസ്ഥാന സർക്കാർ വേട്ടയാടുന്നത്. അലൻ, താഹ എന്നിവർക്കെതിരായ യുഎപിഎ കേസ് മുഖ്യമന്ത്രി ഓർക്കണം. മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലയും വേട്ടയാടലാണ്. സംസ്ഥാനത്ത് വേട്ടയാടൽ നടത്തുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ മറുവാദം പറയുന്നത്. ലൈഫ് മിഷൻ പിരിച്ചു വിടുമെന്ന എം.എം ഹസ്സൻ്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടു .യുഡിഎഫ് അധികാരത്തിലെത്തിയാൽ മിഷൻ തുടരണമോ, പുതിയ സംവിധാനം രൂപീകരിക്കണമോയെന്ന് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമെന്നും പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാക്സിൻ സൗജന്യമായി നൽകുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ പ്രഖ്യാപനമാണ് തെറ്റ്. കൊവിഡ് വാക്സിൻ വിതരണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.