എറണാകുളം: മലയാറ്റൂരില്‍ വൈദികനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.
മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ സേവ്യര്‍ തേലക്കാട് രണ്ട് വര്‍ഷം മുമ്പാണ് കുത്തേറ്റ് മരിച്ചത്. പള്ളിയിലെ കപ്യാരായിരുന്ന ജോണിയാണ് വൈദികനെ കുത്തിയത്. കുറ്റകൃത്യത്തിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ജോണിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. സ്വഭാവ ദൂഷ്യത്തെ തുടർന്ന് കപ്യാരായിരുന്ന ജോണിക്ക് എതിരെ ഫാദർ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജോലിയിൽ നിന്ന് താൽകാലികമായി പിരിച്ചു വിടുകയും ചെയ്തു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കുരിശു മല ഇറങ്ങിവരികയായിരുന്ന വൈദികനെ പ്രതി ആക്രമിച്ചത്. കാലിലേറ്റ ആഴമേറിയ മുറിവിൽ നിന്നും രക്തം വാർന്നായിരുന്നു വൈദികൻ മരിച്ചത്.