കൊച്ചി: കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി . 2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹർജിയും റോഡിലെ കുഴിയിൽ യുവാവ് വീണ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയും പരിഗണിച്ച വേളയിലാണ് ഹൈക്കോടതി സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരെ ആഞ്ഞടിച്ചത്.
കൊച്ചിയിലെ റോഡ് ശരിയാക്കാൻ പല തവണ കോടതി നിർദേശം നൽകിയിരുന്നു. റോഡ് നന്നാക്കാമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. കാറിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സാധാരണക്കാരന്‍റെ ബുദ്ധിമുട്ട് മനസിലാകില്ല. ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. അപകടമുണ്ടായാൽ ഉദ്യോഗസ്ഥരിൽ നിന്നും വൻതുക നഷ്ടപരിഹാരം ഈടാക്കും. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതായും കോടതി വ്യക്തമാക്കി.
ഇരുപതാം തിയ്യതി റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കും. അതേസമയം ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ യുവാവിന് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ജീവൻ നഷ്ടമായതിലുള്ള വേദന കോടതി പ്രകടിപ്പിച്ചു. ചെറു പ്രായത്തിലാണ് ഒരു ജീവൻ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ച പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് എല്ലാവർക്കും വേണ്ടി ക്ഷമാപണം നടത്തുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യദു ലാലിന്റെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നൽകുമെന്നും മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇത് കൊണ്ടൊന്നും കാര്യമില്ലന്നായിരുന്നു കോടതിയുടെ പ്രതികരണം.