എറണാകുളം: കളമശേരി തോഷിബ ബിവറേജ് ഷോപ്പിലുണ്ടായ സംഘർഷത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. സാമാന്യം തിരക്കുള്ള സമയത്ത് ബിവറേജസ് ഷോപ്പിലേക്ക് എത്തിയ നാലംഗ സംഘം ക്യൂ നിൽക്കാതെ മദ്യം നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ ഭീഷണിപ്പെടുത്തലും അസഭ്യം വിളിയും ആരംഭിച്ചു.
ശേഷം ബലമായി ഷോപ്പിന് അകത്തേക്ക് കയറാൻ ശ്രമിക്കുകയും അത് എതിർത്ത ജീവനക്കാരനെ പുറത്തേക്കു വലിച്ചിഴച്ചു സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു. കൂടുതൽ ജീവനക്കാർ ഇടപെട്ടതോടെയാണ് യുവാക്കൾ പിന്നീട് ഓടി രക്ഷപ്പെട്ടത്. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. സംഘർഷം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സംഘർഷ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
എങ്കിലും കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ യുവാക്കളുടെ ചിത്രം വ്യക്തമാണ്. മയക്കുമരുന്ന് ഗുണ്ടാ സംഘത്തിൽപ്പെട്ട യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ വിവരം നൽകിയിട്ടുണ്ട്. യുവാക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.