എറണാകുളം: അതീവ ലോല പരിസ്ഥിതി പ്രദേശമായ വേമ്പനാട് കായലിന്റെ തീരങ്ങളിലെ കയ്യേറ്റങ്ങൾ ആശങ്കാജനകമെന്ന് തീരദേശ പരിപാലന ജനകീയ കമ്മിഷന്‍റെ കണ്ടെത്തൽ. ജനുവരിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ അംഗം ചാൾസ് ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
എറണാകുളത്തിന് പുറമെ മറ്റു ജില്ലകളിലും ജനകീയ കമ്മീഷൻ സിറ്റിങ് നടത്തി ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കും. 2011ലാണ് തീരദേശ പരിപാലന നിയമത്തിൽ അതീവ ലോലമായ തീരദേശ മേഖലയായി വേമ്പനാട് കായലിനെ ഉൾപ്പെടുത്തിയത്. തീരദേശ പരിപാലന നിയമം നടപ്പിലാക്കുമ്പോൾ തീരവാസികളുടെ വസിക്കാനുള്ള അവകാശവും തൊഴിലും സംരക്ഷിക്കണമെന്നാണ് തീരദേശ പരിപാലന ജനകീയ കമ്മിഷൻ നിർദേശിക്കുന്നത്.
അതേസമയം തീരത്തെ കയ്യടക്കാൻ ശ്രമിക്കുന്ന മാഫിയകളിൽ നിന്നും തീരത്തെ സംരക്ഷിക്കണം. തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നതിൽ നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചത് ഇതിനുദാഹരണമാണ്. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനഃപരിശോധന നടത്തണം. നിയമം നടപ്പിലാക്കുന്നതിൽ ശരിയായ മുൻഗണനാക്രമം കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ശാസ്‌ത്ര വിദഗ്‌ധനായ പ്രൊഫസർ എം.കെ. പ്രസാദ്, കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് പ്ലാൻ തയ്യാറാക്കിയ സമിതിയിലെ വിദഗ്‌ധൻ ഡോ. കെ.വി. തോമസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി ഡോ. എൻകെ ശശിധരൻ പിള്ള ഉൾപ്പടെയുള്ള ഏഴംഗങ്ങൾ ഉൾപ്പെടുന്നതാണ് തീരദേശ പരിപാലന ജനകീയ കമ്മിഷൻ.