എറണാകുളം: ഓണനാളുകളിൽ സ്വാദിഷ്‌ടമായി പായസം കുടിക്കാൻ കൊച്ചി നഗരവാസികൾക്ക് അവസരമൊരുക്കുകയാണ് കെ.ടി.ഡി.സി. ഓണ സദ്യയ്ക്ക് പിന്നാലെ പായസമെന്നത് ഒഴിച്ചു കൂടാനാകാത്തതാണ്. ഇത് സർക്കാർ സ്ഥാപനമായ കെ.ടി.ഡി.സിയിൽ നിന്നാകുമ്പോൾ കൂടുതൽ വിശ്വാസ്യതയോടെ വാങ്ങാമെന്നതാണ് പായസ മേളയെ ആകർഷകമാക്കുന്നത്.
മേനകയിലെ കെ ടി ഡി സി കൗണ്ടറിലാണ് വിവിധതരം പായസങ്ങളുടെ വിപണനമാരംഭിച്ചത്. തിരുവോണദിനം വരെയാണ് പായസമേള പ്രവർത്തിക്കുക.നടന്‍ സൗബിന്‍, പായസമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പാലടപ്പായസം,പരിപ്പ് പ്രഥമന്‍, അടപ്രഥമന്‍, ഗോതമ്പ് പ്രഥമന്‍ തുടങ്ങി ഓണസദ്യ കെങ്കേമമാക്കാനുള്ള പായസങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുളയരി പായസവും പഴം പായസവുമാണ് ഇത്തവണയും സ്പെഷല്‍ പായസങ്ങളായി ഒരുക്കിയത്. കെ ടി ഡി സി ബോള്‍ഗാട്ടി മേഖലയാണ് പായസമേള സംഘടിപ്പിച്ചത്.
സ്പെഷല്‍ പായസങ്ങള്‍ക്ക് ലിറ്ററിന് 350 രൂപയും മറ്റ് പായസങ്ങള്‍ക്ക് 300 രൂപയുമാണ് വില. ഇത്തവണ ചുരുങ്ങിയത് 3000 ലിറ്റർ പായസമെങ്കിലും തയ്യാറാക്കേണ്ടിവരുമെന്ന് .കെ ടി ഡി സി ബോള്‍ഗാട്ടി ജനറല്‍ മാനേജര്‍ ജോണ്‍ പറഞ്ഞു. ഗുണമേന്മയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ ഓണനാളിൽ, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പായസ വിപണനം പ്രതീക്ഷിക്കുന്നു. ഇതിനകം ലഭിച്ച മുൻകൂർ ഓർഡർ അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവേണ ദിവസം വരെ രാവിലെ 11 മുതല്‍ വൈകീട്ട് 5വരെ പായസ കൗണ്ടര്‍ പ്രവര്‍ത്തിക്കും. തിരുവോണ ദിവസം ഉച്ചവരെ മാത്രമേ പായസമേള ഉണ്ടാവുകയുള്ളൂ.