പോര്‍ട്ടോ : ഖത്തര്‍ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലിന് ജീവൻമരണ പോരാട്ടം. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ് സെമിയിൽ പോർച്ചുഗൽ ഇന്ന് തുര്‍ക്കിയെ നേരിടും. മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ ടീമിന് പുറത്തേക്കുള്ള വഴി തെളിയും.
മറിച്ചായാല്‍ ഫൈനലില്‍ ഇറ്റലി-നോർത്ത് മാസിഡോണിയ മത്സരത്തിലെ വിജയികളെ നേരിടാം. ഇതോടെ പോർച്ചുഗൽ, ഇറ്റലി എന്നിവയില്‍ ഒരു ടീമിന് മാത്രമേ ഇക്കുറി ലോക കപ്പിനിറങ്ങാനാവൂ. ലോകകപ്പ് യോഗ്യതയ്‌ക്കുള്ള ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടാമതായതോടെയാണ് ഇരു ടീമിനും പ്ലേ ഓഫിനിറങ്ങേണ്ടി വന്നത്. ഇറ്റലി ഗ്രൂപ്പ് സിയിലും, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എയിലുമാണ് രണ്ടാമതായത്.
പ്ലേ ഓഫില്‍ ഇറ്റലിക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണെങ്കില്‍, പോര്‍ച്ചുഗലിനെ നേരിടുന്ന ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ തുര്‍ക്കിയെ ഏഴുതി തള്ളാനാവില്ല. യോഗ്യത റൗണ്ടിലെ അധിക മത്സരങ്ങളിലും വലയില്‍ പന്തെത്തിക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി 2021 നവംബറിലാണ് നേരത്തെ തുര്‍ക്കിയും പോര്‍ച്ചുഗലും കളിക്കാനിറങ്ങിയത്.
അന്ന് പോര്‍ച്ചുഗല്‍ 2-1ന് സെർബിയയോട് തോല്‍വി വഴങ്ങിയപ്പോള്‍, ഇതേമാര്‍ജിനില്‍ മോണ്ടിനെഗ്രോയെ കീഴടക്കാന്‍ തുര്‍ക്കിക്കായിരുന്നു. പ്രതിരോധ താരങ്ങളായ റൂബൻ ഡിയാസ്, ജാവോ കാൻസെലോ, പെപ്പെ എന്നിവരില്ലാതെയാകും പോർച്ചുഗൽ ഇറങ്ങുക. റൂബൻ ഡിയാസ് പരിക്കിന്‍റെ പിടിയിലായപ്പോള്‍, കൊവിഡ് മൂലമാണ് താരങ്ങള്‍ക്ക് പുറത്തിരിക്കേണ്ടി വന്നത്.
ആന്‍റണി ലോപസും റെനാറ്റോ സാഞ്ചസും ഇന്ന് കളിക്കില്ല. മറ്റ് മത്സരങ്ങളിൽ സ്വീഡൻ ചെക്ക് റിപ്പബ്ലിക്കിനെയും വെയ്ൽസ്, ഓസ്ട്രിയയെയും നേരിടും. പുലര്‍ച്ചെ 1.15നാണ് പ്ലേ ഓഫ് മത്സരങ്ങള്‍.