മുംബൈ: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ഇടവേളയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ഓസീസിനോട് ഇന്ത്യയ്‌ക്ക് കാലിടറിയിരുന്നു. ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് രോഹിത് വീണ്ടും ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങുക. (India vs South Africa Test).
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ ടീം ഇന്ത്യയ്ക്ക് ഇതേവരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് ആയിട്ടില്ല. ഇപ്പോഴിതാ നടക്കാനിരിക്കുന്ന പരമ്പരയില്‍ പ്രോട്ടീസിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രോഹിത്തിന്‍റെ പേര് ഏറെ ഉയര്‍ന്ന് നില്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെ ഇതു സംബന്ധിച്ച ഇര്‍ഫാന്‍ പഠാന്‍റെ വാക്കുകള്‍ ഇങ്ങിനെ....
"നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമെങ്കിൽ, ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ തലപ്പത്ത് തന്നെ തന്‍റെ പേര് നിലനിര്‍ത്താന്‍ രോഹിത്തിന് കഴിയും. രണ്ട് മത്സരങ്ങളും വിജയിക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ട്. ഒരു ഓപ്പണറും ക്യാപ്റ്റനുമാണ് രോഹിത്. ന്യൂബോളിനെ അദ്ദേഹം മികച്ച രീതിയില്‍ നേരിട്ടാല്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ അതു അവസരം നല്‍കും" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു (Irfan Pathan on Rohit Sharma).
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിതിനെയും വിരാട് കോലിയെയും ഇന്ത്യയ്‌ക്ക് ഏറെ ആശ്രയിക്കേണ്ടിവരുമെന്ന് പഠാന്‍ കൂട്ടിച്ചേര്‍ത്തു. "നേരത്തെ ഇംഗ്ലണ്ടില്‍ പൂര്‍ണ തയ്യാറെടുപ്പുകളുമായി എത്തി അത്ഭുതകരമായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകും മുമ്പും രോഹിത് അതേ ആവേശത്തോടെ സമാനമായി തയ്യാറെടുക്കുന്നത് നിങ്ങൾ കാണുമെന്ന് എനിക്ക് തോന്നുന്നു.
ന്യൂ ബോളിനെ മികച്ച രീതിയില്‍ നേരിട്ട് റണ്‍ നേടി ടീമിനെ മുന്നോട്ട് നയിക്കുക എന്നതാണ് രോഹിത്തിനെ കാത്തിരിക്കുന്ന വെല്ലുവിളി. ഈ ടീമില്‍ നമക്ക് രണ്ട് ബിഗ് ബ്രദേഴ്‌സുണ്ട്. രോഹിത്തും വിരാട് കോലിയും. ഇരുവരെയും വളരെയധികം ആശ്രയിക്കേണ്ടി വരും" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞ് നിര്‍ത്തി.
അതേസമയം പ്രോട്ടീസിനെതിരെ മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 42.37 ശരാശരിയിൽ 678 റൺസാണ് 36-കാരന്‍ ഇതേവരെ നേടിയിട്ടുള്ളത്.(Rohit Sharma in test against South Africa). രണ്ട് മത്സര പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കുന്നത്. ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക. (Ind vs SA test schedule)
ALSO READ: രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച്
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ , കെ എൽ രാഹുൽ , രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി (ഫിറ്റ്നസിന് വിധേയമായി), ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ. (India Test squad for South Africa test)