കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ പ്രഥമ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ബംഗാളിന്‍റെ മധ്യനിര താരം മനോജ് തിവാരി. എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ ഹൈദരാബാദിന് എതിരെയാണ് മനോജ് ട്രിപ്പിൾ തികച്ചത്. 414 പന്തുകളില്‍ 30 ഫോറും അഞ്ച് സിക്‌സുമായി താരം പുറത്താകാതെ നിന്നു. മനോജ് തിവാരി ഒഴികെ മറ്റ് ബാറ്റ്സ്‌മാന്‍മാർക്ക് ആർക്കും മൂന്നക്കം കടക്കാനായില്ല. 21 വര്‍ഷത്തിനിടെ രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ബംഗാള്‍ താരമാണ് മനോജ്. 1998-ല്‍ ദേവാംഗ് ഗാന്ധിയാണ് ഇതിന് മുമ്പ് ബംഗാളിനായി ട്രിപ്പിൾ സെഞ്ച്വറി തികച്ചത്. അന്ന് അസമിനെതിരെ ദേവാംഗ് 323 റണ്‍സെടുത്തിരുന്നു.
![Triple century News Manoj Tiwary News Tiwary News മനോജ് തിവാരി വാർത്ത തിവാരി വാർത്ത ട്രിപ്പിൾ സെഞ്ച്വറി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/manoj2_2001newsroom_1579539610_293.jpg)
ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എഴ് വിക്കറ്റിന് 635 റണ്‍സെന്ന നിലയില്‍ ആതിഥേയർ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 83 റണ്‍സെടുത്തു.
34 വയസുള്ള മനോജ് തിവാരി ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ടി20യും കളിച്ചിട്ടുണ്ട്. 2008-ല്‍ ബ്രിസ്‌ബണില്‍ ഓസ്‌ട്രിലേയക്ക് എതിരെയായിരുന്നു താരത്തിന്‍റ അരങ്ങേറ്റം. 12 ഏകദിനങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടെ 287 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഏറ്റവും ഉയർന്ന സ്‌കോർ. ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ 2011-ലാണ് ആദ്യ ടി20 മത്സരം കളിക്കുന്നത്.