രാഷ്ട്രീയ രംഗം വിട്ട് സിനിമയിലേക്ക് തിരിച്ചെത്തിയ താരങ്ങളിലൊരാളാണ് ചിരഞ്ജീവി. 2008ല്‍ പ്രജാരാജ്യം എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായ താരം പിന്നീട് 9 വർഷത്തിന് ശേഷമാണ് സിനിമകളില്‍ സജീവമായത്. ഇപ്പോഴിതാ തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് സൂപ്പർതാരങ്ങളായ രജനികാന്തിനോടും കമല്‍ഹാസനോടും രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാൻ ഉപദേശിച്ചിരിക്കുകയാണ് ചിരഞ്ജിവി.
തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സൈറാ നരസിംഹ റെഡ്ഡി'യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനിയോടും കമലിനോടും രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കാൻ ചിരഞ്ജീവി ആവശ്യപ്പെട്ടത്. 'തെലുങ്കിലെ ഒന്നാം നമ്പർ താരമായിരിക്കെയാണ് ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാൽ, കോടികൾ വാരിയെറിഞ്ഞിട്ടും എന്‍റെ മണ്ഡലത്തിൽ പോലും അവരെന്നെ തോൽപ്പിച്ചു. ഇന്നത്തെ രാഷ്ട്രീയം പണത്തിന്‍റെ കളിയാണ്. രജനിയും കമലും അതില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് നല്ലത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമൽ ഹാസന്‍റെ പാർട്ടി ജയിക്കുമെന്ന് താൻ കരുതി. പക്ഷേ, സംഭവിച്ചില്ല', ചിരഞ്ജീവി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ പരാജയവും അപമാനവുമെല്ലാം സഹിക്കാൻ തയ്യാറാകണമെന്നും രജനികാന്തും കമല്‍ ഹാസനും അതിന് പ്രാപ്തരാണെന്നും ചിരഞ്ജീവി കൂട്ടിചേർത്തു. 'പരാജയങ്ങളും തിരിച്ചടിയും കൈകാര്യം ചെയ്യാനാകുകയും ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹവുമുണ്ടെങ്കില്‍ അവർക്ക് രാഷ്ട്രീയത്തില്‍ ചേരാം. പക്ഷെ ഒറ്റ ദിവസം കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല', അഭിമുഖത്തില്‍ സംസാരിക്കവേ തെലുങ്ക് മെഗാസ്റ്റാർ വ്യക്തമാക്കി.