പെരുമ്പാവൂർ: കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും തിരിച്ചറിയല്‍ രേഖകളില്ലാതെ സ്ഥിരതാമസം തുടരുന്നവരെ കണ്ടെത്താനും പെരുമ്പാവൂരില്‍ നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ തിരികെ അയയ്ക്കാനാണ് ആദ്യ നീക്കം. കഞ്ചാവ് അടക്കമുള്ള ലഹരി വില്പനക്കാരെ പിടികൂടാനും ഊർജിത ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ദീപ എന്ന യുവതിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
നിരവധി പരാതികളുണ്ടായിട്ടും ലഹരി വില്പനക്കാർക്കെതിരെ ഇതുവരെയും പൊലീസും എക്സൈസും നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കൊലപാതകത്തെ തുടർന്ന് വ്യാപാരികൾ അടക്കമുള്ളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. പെരുമ്പാവൂർ ബസ് സ്റ്റാൻഡിന് സമീപം ലഹരി വില്പനക്കാരും അക്രമികളും സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും പൊലീസ് കണ്ടില്ലെന്ന് നടക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.