കണ്ണൂർ: കേരളത്തിൽ ആദ്യമായി ഇടതുപക്ഷ സർക്കാരിന്‍റെ തുടർ ഭരണം ഉണ്ടാകുമെന്ന് തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ. കേന്ദ്ര സർക്കാരിന്‍റെ കള്ള പ്രചാരവേലയേയും ജനവിരുദ്ധ സമീപനത്തേയും തുറന്ന് എതിർത്തുകൊണ്ടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടാൻ പോകുന്നത്. ആന്തൂർ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നതിനിടയിലായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.
നവകേരള സൃഷ്ടിക്കായി സർക്കാർ നടത്തിയ വികസനക്കുതിപ്പ് ഭരണതുടർച്ചയുണ്ടായാൽ ഇനിയും കേരളത്തിൽ സംഭവിക്കും. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം ലോകം ചർച്ച ചെയ്തതാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രളയത്തിലും മറ്റെല്ലാ ദുരന്തങ്ങളിലും ജനങ്ങൾക്കൊപ്പം നിന്നു. 32 ലക്ഷം പേർക്ക് 600രൂപ മാത്രമുണ്ടായിരുന്ന പെൻഷൻ 65 ലക്ഷം പേർക്ക് 1500 രൂപയായി സർക്കാർ ഉയർത്തി. ഏപ്രിൽ മുതൽ 1600 രൂപയായും പെൻഷൻ ഉയർത്തുകയാണ്. ഇതൊക്കെ കൊണ്ടാണ് കേരളത്തിൽ ഒരു ഭരണ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.