ശ്രീനഗർ: ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ചയെ തുടർന്ന് ജനജീവിതം ദുസഹമാകുന്നു. ചൊവ്വാഴ്‌ച (22.02.22) രാത്രി മുതലാണ് ജമ്മുകശ്‌മീരിൽ വലിയ തോതിൽ മഞ്ഞുവീഴ്‌ച തുടങ്ങിയത്. ഇതേ തുടർന്ന് വിവിധ വിമാന സർവീസുകൾ റദ്ദാക്കി.
ശ്രീനഗറിൽ മാത്രമായി ആറ് ഇഞ്ചും ഉയർന്ന പ്രദേശങ്ങളിൽ ഒരു അടിയോളം കനത്തിലാണ് മഞ്ഞ് കൂടിയിട്ടുള്ളത്. ഈ വർഷം ജനുവരി നാല് മുതൽ ശ്രീനഗറിൽ മഞ്ഞുവീഴ്‌ച ആരംഭിച്ചിരുന്നു. മഞ്ഞുവീഴ്‌ച, കുറഞ്ഞ ദൃശ്യപരത എന്നീ കാരണങ്ങളാൽ മൂന്ന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ബരാമുള്ളയിൽ നിന്ന് ബനിഹാലിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
പല പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ദേശിയ പാതയിലെ സർവീസുകൾ നിർത്തി വച്ചു. കശ്‌മീർ വാലിയിലെ സർവകലാശാലകളിലെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തെ സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അടിയന്തരമായി തന്നെ വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്‌ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
READ MORE: ഹിമാചലില്‍ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്‌ച; വീഡിയോ