ന്യൂഡൽഹി: മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. തന്‍റെ 18 വയസുള്ള മകളെ കോൺഗ്രസ് പാർട്ടിക്കാർ സ്വഭാവഹത്യ നടത്തുകയാണ്. അവളുടെ അമ്മ 2014ലും 2019ലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ നിന്നും മത്സരിച്ചു എന്നതാണ് തന്‍റെ മകൾ ചെയ്‌ത തെറ്റ്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 രൂപ കൊള്ളയടിച്ചതിനെതിരെ താൻ നിലപാടെടുത്തതാണ് കോൺഗ്രസ് തന്‍റെ മകളെ ലക്ഷ്യമിടാൻ കാരണമെന്നും സ്‌മൃതി ഇറാനി. തന്‍റെ മകൾ ഒന്നാം വർഷ കോളേജ് വിദ്യാർഥിയാണ്. അവൾ ഒരു ബാറും നടത്തുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധി വീണ്ടും തോൽക്കുമെന്നും ബിജെപി പ്രവർത്തക എന്ന നിലയിലും അമ്മയെന്ന നിലയിലും അതാണ് തന്‍റെ വാഗ്‌ദാനമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. തന്‍റെ മകൾ സോയിഷിന്‍റെ സ്വഭാവത്തെ കോൺഗ്രസ് മോശമായി ചിത്രീകരിച്ചു. മകൾക്കെതിരെ തെളിവ് കാണിക്കണമെന്നും മന്ത്രി വെല്ലുവിളിച്ചു.
ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണം. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചുവെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു. വടക്കന്‍ ഗോവയില്‍ സില്ലി സോൾസ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്‌മൃതി ഇറാനിയുടെ മകള്‍ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കി നല്‍കിയതെന്നുമായിരുന്നു ആരോപണം.
ഈ പ്രചാരണങ്ങള്‍ എല്ലാം നിഷേധിച്ച കേന്ദ്രമന്ത്രി മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.