ബെംഗളൂരു: കർണാടകയിലെ ജയിൽ തടവുകാരുടെ ശമ്പളം വർധിപ്പിക്കാൻ ഉത്തരവിട്ട് സർക്കാർ. സംസ്ഥാനത്തെ 54 ജയിലുകളിലെയും തടവുകാരുടെ ശമ്പളം ഗണ്യമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. ഇതോടെ ജയിൽ തടവുകാരിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന തടവുകാർ കർണാടകയിലേതാകും.
തടവുകാർ പ്രധാനമായും മരപ്പണി, പച്ചക്കറി കൃഷി, കരകൗശല വസ്‌തുക്കളുടെ നിർമാണം, സോപ്പ്, ഡിറ്റർജന്‍റ് എന്നിവയുടെ നിർമാണം തുടങ്ങിയവയിൽ ജോലി ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ തടവുകാരുടെയും ശമ്പള ഇനത്തിൽ സർക്കാരിന് ഇനി ചെലവഴിക്കേണ്ടി വരുന്നത് 58 കോടിയിലധികം രൂപയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഈ തുക നൽകുന്നത്.
സർക്കാർ ചട്ടം അനുസരിച്ച് തടവുകാരെ ഒരു വർഷത്തേക്ക് അവിദഗ്‌ധനായി കണക്കാക്കും. തുടർന്ന് ഒരു വർഷത്തെ പരിശീലനത്തിനും അപ്രന്‍റീസ്ഷിപ്പിനും ശേഷം അവരെ സെമി സ്‌കിൽഡ് തലത്തിലേക്ക് ഉയർത്തും. രണ്ട് വർഷത്തെ പരിചയത്തിന് ശേഷം അവരെ നൈപുണ്യ വിഭാഗത്തിലേക്ക് ഉയർത്തും.
തുടർന്ന്, മൂന്ന് വർഷത്തെ പരിചയത്തിന് ശേഷം തടവുകാരെ തരം തിരിക്കും. അവരുടെ സാങ്കേതിക യോഗ്യതകളും അനുഭവപരിചയവും പെരുമാറ്റവും കണക്കിലെടുത്ത് ഉയർന്ന വൈദഗ്ധ്യം ഉള്ളവരായി, ലിംഗഭേദമില്ലാതെ എല്ലാ തടവുകാർക്കും ഒരേ ശമ്പളം നൽകും. അവിദഗ്‌ധ തടവുകാർക്ക് കൂലിയായി പ്രതിദിനം 524 രൂപ ലഭിക്കും. ഒരു വർഷത്തിന് ശേഷം തടവുകാർ വിദഗ്‌ധ തൊഴിലാളികളായി മാറുകയും പ്രതിദിനം 548 രൂപ കൂലിയായി ലഭിക്കും. ആദ്യ വർഷം തടവുകാർക്ക് പ്രതിമാസം 14,248 രൂപ ലഭിക്കും.
രണ്ടാം വർഷം, സെമി സ്‌കിൽഡ് തടവുകാർക്ക് പ്രതിദിനം 615 രൂപ കൂലിയായി ലഭിക്കും. പ്രതിമാസം 15,990 രൂപയാണ് ശമ്പളം. മൂന്ന് വർഷത്തിന് ശേഷം, തടവുകാർ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളോ ട്രെയിനി തൊഴിലാളികളോ ആയി മാറിയതിനുശേഷം അവർക്ക് 663 രൂപ പ്രതിദിനം ലഭിക്കുന്നു. പ്രതിമാസം 17,238 രൂപ.
തടവുകാർക്ക് അവരുടെ സമ്പാദ്യത്തിന്‍റെ 50% കൂപ്പണുകൾ പോലുള്ള വ്യക്തിഗത ഇനങ്ങൾക്കായി ചെലവഴിക്കാനോ അവരുടെ കുടുംബത്തിനോ പ്രിയപ്പെട്ടവർക്കോ അയയ്ക്കാനോ കഴിയും. ബാക്കി 50% അവർ മോചിതരാകുമ്പോൾ നൽകും.