ശ്രീനഗര്‍: അറസ്റ്റിലായ ലഷ്‌കർ ഇ ത്വയ്‌ബ ഭീകരൻ താലിബ് ഹുസൈന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് റിയാസി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രജൗരി ജില്ലയിലെ ഡ്രാജിൽ നിന്ന് കൂടുതൽ സ്ഫോടക വസ്‌തുക്കള്‍ കണ്ടെടത്തു. 6 സ്റ്റിക്കി ബോംബുകള്‍, ഒരു പിസ്റ്റള്‍, 3 പിസ്റ്റള്‍ മാഗസിനുകള്‍ (വെടിയുണ്ട നിറച്ചു വയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഭാഗം), ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (യുബിജിഎല്‍), 3 യുബിജിഎല്‍ ഗ്രനേഡുകള്‍, 75 റൗണ്ട് എകെ, 15 റൗണ്ട് ഗ്ലോക്ക് പിസ്റ്റള്‍ എന്നിവയാണ് കണ്ടെത്തിയത്.
കൂടാതെ ഒരു ആന്‍റിനയും ഐഇഡി റിമോട്ടും കണ്ടെടുത്തു. ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡർ താലിബ് ഹുസൈനും കൂട്ടാളി ഫൈസര്‍ അഹമ്മദ് ദാറും സൈന്യത്തെ ഭയന്ന് റിയാസി ജില്ലയില്‍ ഒളിച്ചു കഴിയുകയായിരുന്നു. ഇവരെ ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.
ഭീകരരുടെ കൈവശമുണ്ടായിരുന്ന വെടിമരുന്ന് നിറച്ച ബാഗും നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈയിടെ നടന്ന ഐഇഡി സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് രജൗരി സ്വദേശിയായ താലിബ് ഹുസൈനെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പാകിസ്ഥാൻ ലഷ്‌കർ ഇ ത്വയ്‌ബ ഹാന്‍ഡ്‌ലര്‍ സൽമാനുമായി താലിബ് ഹുസൈനും കൂട്ടാളിയും ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തി.
ജൂൺ 28 ന് രജൗരി ജില്ലയില്‍ ഭീകരാക്രമണം നടത്താനുള്ള ഇവരുടെ പദ്ധതിയും പൊലീസ് തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഭീകരര്‍ പിടിക്കപ്പെട്ടെങ്കിലും താലിബ് ഹുസൈൻ രക്ഷപെടുകയാണുണ്ടായത്.