ന്യൂഡല്‍ഹി: ബിഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ തിരിച്ചടിയില്‍ പകച്ച് നില്‍ക്കുകയാണ് ബിജെപി. മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഖാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ബിഹാറില്‍ ബിജെപിയെ ഞെട്ടിച്ച് ജെഡിയുവിന്‍റെ മുന്നണി മാറ്റം. മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
![ബിഹാറിലെ തിരിച്ചടി ബിജെപി ജെഡിയു വേർപിരിയല്‍ നിതീഷ് കുമാർ ബിഹാര്‍ രാഷ്‌ട്രീയ മാറ്റം ബിജെപി സഖ്യകക്ഷികള്‍ ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി ശിവസേനയുടെ ആരോപണം JDU NDA break up BJP JDU JDU left NDA nitish kumar BJP allies relation shiv sena bjp break up ശിവസേന ബിജെപി എൻഡിഎ ബിജെപി ജെഡിയു സഖ്യത്തിന്‍റെ വേര്‍പിരിയല്‍ ജെഡിയു ജെഡിയു എന്‍ഡിഎ വിട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/16077321_bihar.jpg)
എൻഡിഎയിലെ മറ്റ് കക്ഷികള്‍ ജെഡിയുവിന്‍റെ പാത പിന്തുടര്‍ന്നാല്‍ വരും നാളുകള്‍ ദുഷ്‌കരമാകുമെന്ന ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ബിഹാറിലുണ്ടായത്. ദീർഘകാലമായി ഒപ്പമുള്ള പാർട്ടികൾ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിനും ബിജെപി തങ്ങളെ അപമാനിച്ചെന്ന് ആരോപിക്കുന്നതും സഖ്യത്തിലെ മറ്റ് പാര്‍ട്ടി നേതാക്കളോട് ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന സമീപനത്തെ കുറിച്ചും ദേശീയ തലത്തിലും പ്രാദേശിക പാർട്ടികൾക്കിടയിലും ഇപ്പോൾ വലിയ ചർച്ചയാണ്.
അകാലിദളും ശിവസേനയും: ഒരു വർഷം മുമ്പ് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളുടെ പശ്‌ചാത്തലത്തില്‍ ശിരോമണി അകാലിദൾ എൻഡിഎ വിട്ടപ്പോൾ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് തങ്ങളുടെ പാർട്ടിയെ മോദി സർക്കാർ ചെവിക്കൊണ്ടില്ലെന്നായിരുന്നു. 2019ല്‍ എൻഡിഎയിൽ നിന്ന് വേര്‍പിരിയുന്നതിന് മുമ്പ് ശിവസേനയും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്. ബിജെപി തങ്ങളുടെ നേതാക്കളെ വീണ്ടും വീണ്ടും അപമാനിക്കുകയാണെന്നായിരുന്നു ശിവസേനയുടെ ആരോപണം.
![ബിഹാറിലെ തിരിച്ചടി ബിജെപി ജെഡിയു വേർപിരിയല്‍ നിതീഷ് കുമാർ ബിഹാര്‍ രാഷ്‌ട്രീയ മാറ്റം ബിജെപി സഖ്യകക്ഷികള്‍ ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി ശിവസേനയുടെ ആരോപണം JDU NDA break up BJP JDU JDU left NDA nitish kumar BJP allies relation shiv sena bjp break up ശിവസേന ബിജെപി എൻഡിഎ ബിജെപി ജെഡിയു സഖ്യത്തിന്‍റെ വേര്‍പിരിയല്‍ ജെഡിയു ജെഡിയു എന്‍ഡിഎ വിട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/16077321_mumbai.jpg)
വാജ്‌പേയിയുടെ കാലം മുതൽ ബിജെപിക്കൊപ്പമുള്ള രണ്ട് പാര്‍ട്ടികളായിരുന്നു ശിരോമണി അകാലിദളും ശിവസേനയും. ഈ പാർട്ടികളെ അവസരവാദികളെന്ന് വിളിച്ച് ബിജെപി തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളുന്നുണ്ടെങ്കിലും പിരിഞ്ഞുപോയ എല്ലാ സഖ്യകക്ഷികളെയും അനുനയിപ്പിക്കാനോ തടയാനോ പോലും ബിജെപി ശ്രമിച്ചില്ലെന്നതാണ് സത്യം. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയില്‍ നിന്ന് രാജി വച്ച് എസ്‌പിയില്‍ ചേർന്ന സ്വാമി പ്രസാദ് മൗര്യയും മറ്റ് ചെറിയ കക്ഷികളും ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞതൊന്നും സംസ്ഥാനത്തെ ഉന്നത നേതാക്കൾ ചെവിക്കൊണ്ടില്ലെന്നാരോപിച്ചാണ് പാർട്ടി വിട്ടത്.
അവസരവാദികളെന്ന് ബിജെപി പറയുന്നു: ബിജെപി നേതാക്കള്‍ക്കിടയില്‍ സ്വേച്ഛാധിപത്യം കടന്നുകൂടിയിട്ടുണ്ടോയെന്നതാണ് ഇതിലൂടെ ഉയരുന്ന ചോദ്യം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അരുൺ സിങ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സഖ്യം വിട്ടുപോയവര്‍ അവസരവാദികളാണെന്നാണാണ് ആരോപണങ്ങളോടുള്ള അരുണ്‍ സിങിന്‍റെ മറുപടി. 'യഥാർഥ സഖ്യകക്ഷികൾ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ നിരവധി പാർട്ടികൾ എൻഡിഎ സഖ്യത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നതാണ് സത്യം,' അരുണ്‍ സിങ് പറയുന്നു.
ബിജെപിയില്‍ തുടക്കം മുതലേ അച്ചടക്കമുണ്ടെന്നാണ് അരുൺ സിങിന്‍റെ വാദം. ഏത് പ്രശ്‌നവും ഉന്നയിക്കാനായി ഒരു പ്ലാറ്റ്‌ഫോമുണ്ട്. എന്നാൽ ഈ പാർട്ടികള്‍ പൊതുവേദിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു, തങ്ങൾക്കിടയിൽ തന്നെ പരിഹരിക്കാമായിരുന്നു. ഇത് മാത്രമല്ല, വേർപിരിയലിന് ശേഷവും ഈ പാര്‍ട്ടികള്‍ ബിജെപിയില്‍ സ്വേച്ഛാധിപത്യമുണ്ടെന്ന് ആരോപിക്കുന്നത് തെറ്റാണെന്നും അരുണ്‍ സിങ് പറയുന്നു.
നയം മാറ്റുമോ താമരപ്പാർട്ടി: ബിജെപി സഖ്യം ഉപേക്ഷിച്ച ശിവസേനയും ജെഡിയുവും ശിരോമണി അകാലിദളും മൂന്ന് വലിയ പാർട്ടികളാണ്. മൂന്ന് പാര്‍ട്ടികളും സഖ്യം വിടുന്നത് ബിജെപിക്ക് ഒഴിവാക്കാമായിരുന്നതാണ്. ബിഹാറിലെ പുതിയ രാഷ്‌ട്രീയ വികാസം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. പാർട്ടിയിൽ ആത്മപരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന.
പ്രതിപക്ഷത്തിന് സഖ്യ കക്ഷികളെ ബിജെപിയില്‍ നിന്ന് വേര്‍പിരിക്കാനുള്ള ഒരു അവസരവും നൽകാതിരിക്കാൻ സഖ്യകക്ഷികളോടുള്ള പാർട്ടിയുടെ മനോഭാവം മാറ്റണമെന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിന്‍റെ സൂചനയാണ് ബിഹാറിലെ രാഷ്‌ട്രീയ മാറ്റം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ മറികടന്ന് തുടര്‍ ഭരണത്തിലെത്താന്‍ ബിജെപിക്ക് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും.
Also read: നമോയെ വീഴ്‌ത്താനൊരുങ്ങി നിതീഷ്, അവതാരപ്പിറവിക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി കനിയണം