ബെംഗളൂരു: 2024 മാർച്ചോടെ ഇന്ത്യൻ വ്യോമസേനക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) എത്തിക്കുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻ പറഞ്ഞു. പദ്ധതിക്കായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി കേന്ദ്രസർക്കാർ കരാറിൽ ഒപ്പിട്ടു. ആദ്യ ഘട്ടത്തിൽ രണ്ട് വിമാനങ്ങളാകും എത്തിക്കുക. കരാർപ്രകാരം അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആദ്യവിമാനം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ യെലഹങ്ക വ്യോമതാവളത്തിൽ ബുധനാഴ്ച ആരംഭിച്ച 'എയ്റോ ഇന്ത്യ-2021' വ്യോമപ്രദർശനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ കൂടുതലായി വാങ്ങുന്നതിനുള്ള സുപ്രധാന കരാർ കൈമാറിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻ്റെ സാന്നിധ്യത്തിൽ കരാർ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ വി.എൽ കാന്ത റാവു, എച്ച്.എ.എൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആർ. മാധവന് കൈമാറി.