ഉത്തരകാശി (ഉത്തരാഖണ്ഡ്): ഇന്ത്യ-ചൈന അതിർത്തിയില്‍ തന്ത്രപരമായ നീക്കവുമായി ഇന്ത്യൻ വ്യോമസേന. ഉത്തരാഖണ്ഡിലെ ചിന്യാലിസോർ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ലാൻഡിങും ടേക്ക് ഓഫും നടത്തി ഇന്ത്യൻ വ്യോമസേനയുടെ എഎൻ 32 (അന്‍റൊനോവ് എഎൻ-32) വിമാനം. മുൻപ് അലഹബാദിൽ നിന്നും ആഗ്രയിൽ നിന്നും വ്യോമസേന വിമാനങ്ങൾ ലാൻഡിങ്, ടേക്ക്ഓഫ് എന്നിവ പരിശീലിക്കുന്നതിനായി നിരവധി തവണ ഇവിടേക്ക് എത്തിയിട്ടുണ്ട്.
എന്നാല്‍ ഗ്വാളിയോർ എയർബേസിൽ നിന്ന് ആദ്യമായാണ് മൾട്ടി പർപ്പസ് ഹെവി എയർക്രാഫ്റ്റ് വിഭാഗത്തില്‍ പെടുന്ന എഎൻ 32 വിമാനം ചിന്യാലിസോർ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വ്യോമസേനയുടെ ബറേലി എയർബേസിൽ നിന്ന് ഹെലികോപ്‌ടറിൽ രണ്ടംഗ കമ്യൂണിക്കേഷൻ ടീം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഗ്വാളിയോർ എയർബേസിൽ നിന്ന് എഎൻ 32 വിമാനം ലാൻഡ് ചെയ്‌തത്.
ചൈനീസ് അതിർത്തിയോട് ചേർന്നാണ് ചിന്യാലിസോർ വിമാനത്താവളം. അന്താരാഷ്‌ട്ര അതിർത്തി എന്നത് കണക്കിലെടുത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ വ്യോമസേന ഇവിടെയാണ് പരിശീലനങ്ങൾ നടത്തുന്നത്. വ്യോമസേന ചിന്യാലിസോർ എയർസ്ട്രിപ്പിനെ അതിന്‍റെ അഡ്വാൻസ്‌ഡ് ലാൻഡിങ് ഗ്രൗണ്ട്(എഎൽജി) ആക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നതിന്‍റെ കാരണവും ഇതാണ്.
ചിന്യാലിസോർ വിമാനത്താവളം വിപുലീകരിച്ച് വ്യോമതാവളമാക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാരിനോട് വ്യോമസേന ആവശ്യപ്പെടുന്നുണ്ട്. 125-130 കിലോമീറ്റർ ആണ് എയർസ്‌ട്രിപ്പിൽ നിന്നും അന്താരാഷ്‌ട്ര അതിർത്തിയിലേക്കുള്ള ദൂരം. അതിനാൽ തന്ത്രപരമായി ചിന്യാലിസോർ എയർസ്ട്രിപ്പിന് പ്രധാന്യമേറെയാണ്. സോവിയറ്റ് യൂണിയനിൽ നിന്ന് വാങ്ങിയതാണ് എഎൻ 32 വിമാനങ്ങൾ.
ഏത് കാലാവസ്ഥയിലും പറക്കാൻ കഴിയുന്നതും ചെറുതും താത്കാലികവുമായ റൺവേകളിൽ ലാൻഡിങ്ങിന് സാധിക്കുന്നതുമാണ് ഈ വിമാനങ്ങൾ. നൂറോളം എഎൻ 32 വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.