ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകി. തലസ്ഥാനം തണുത്തുറഞ്ഞിരിക്കുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IndiraGandhi International Airport) 30 ഓളം വിമാനങ്ങൾ വൈകി. 17 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി.
ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസാണ്. രാവിലെ 8:40 ന് പുറപ്പെടാനിരുന്ന വിമാനം 10:30 നാണ് റീ ഷെഡ്യൂൾ ചെയ്‌തതെന്ന് യാത്രക്കാർ പറയുന്നു. മൂടൽമഞ്ഞ് കാരണം വിമാനങ്ങൾക്ക് സഞ്ചരിക്കാനുള്ള ദൂരക്കാഴ്‌ച ( Visibility ) ഇല്ലാത്തതാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്.
വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ എടുത്തതായി അധികൃതര്‍ അറിയിച്ചു. നിലവിൽ എല്ലാ വിമാനങ്ങളുടെയും പ്രവർത്തനം സാധാരണ ഗതിയിലാണ്. ദൂരക്കാഴ്‌ച അനുകൂലമാകുന്നതോടെ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പുതുക്കിയ വിമാനങ്ങളുടെ സമയക്രമം അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.
അതേസമയം മൂടൽമഞ്ഞിൽ ദൂരക്കാഴ്‌ച മങ്ങിയതിനാൽ ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന ട്രെയിനുകളും ഇന്നലെ റദ്ദാക്കി. ഡൽഹിയിലെ നിരാകരി കോളനി പ്രദേശത്ത് കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. പലാം, സഫ്‌ദർജംഗ് വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്ന് (ജനുവരി 16 ചൊവ്വ) 500 മീറ്റർ ദൂരക്കാഴ്‌ച രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂടൽമഞ്ഞിന്‍റെ തീവ്രത വിവിധ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. 500 മീറ്റർ ദൂരക്കാഴ്‌ച കാണിച്ചാൽ അതിന്‍റെ കാഠിന്യം കുറഞ്ഞതായാണ് കണക്കാക്കുന്നത്. 200 മീറ്റർ വരെ ദൂരക്കാഴ്‌ച ഇടത്തരമായും, ദൂരക്കാഴ്‌ച 50 മീറ്റർ വരെ ആയാൽ കാഠിന്യമേറിയതായും കണക്കാക്കുന്നു. 50 മീറ്ററിൽ താഴെ ആണെങ്കിൽ തീവ്രത കൂടിയ മൂടൽമഞ്ഞായും വിലയിരുത്തും.
രാജസ്ഥാനിലെ ശ്രീ ഗംഗാധർ, പട്യാല, അംബാല, ചണ്ഡിഗഡ്, പലാം, സഫ്‌ദർജംഗ്, ബറേലി, ലഖ്‌നൗ, ബഹ്റൈച്ച് വാരണാസി, പ്രയാഗ്‌രാജ്,തേസ്‌പൂർ എന്നിവിടങ്ങളിൽ പൂജ്യം ദൂരക്കാഴ്ചയാണ് കുറച്ചുദിവസങ്ങളായി രേഖപ്പെടുത്തിയിരുന്നത്. മൂടൽ മഞ്ഞിന്‍റെ സാഹചര്യത്തിൽ സർക്കാർ റെയിൽ ബസേറസ് എന്ന പേരിൽ ഷെൽട്ടർ ഹോമുകൾ തുറന്നു. ഒരുപാട് ആളുകൾ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്.
തെരുവുകളിൽ താമസിക്കുന്നവർക്ക് അഭയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നൈറ്റ് ഷെൽട്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ഭക്ഷണം, കിടക്കകൾ, പുതപ്പ്, ചൂടുവെള്ളം, എന്നിവ നൽകിവരുന്നുണ്ട്.