ന്യൂഡല്‍ഹി : യുക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ റഷ്യയെ പിന്തുണയ്‌ക്കില്ലെന്ന് നിലപാട് സ്വീകരിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ രക്ഷാദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിആര്‍ കളിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഏതാണ് 20,000 ഇന്ത്യക്കാരാണ് യുക്രൈനിലുണ്ടായിരുന്നത്. യുദ്ധ സാഹചര്യം മനസിലാക്കി പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ നേരത്തെ ഒഴിപ്പിച്ചു. എന്നാല്‍ ഇന്ത്യ അവസാന നിമിഷം വരെ കാത്തിരുന്നു. 4,000 ഇന്ത്യക്കാര്‍ സ്വന്തം ചെലവിലാണ് രാജ്യം വിട്ടത്. ബാക്കിയുണ്ടായിരുന്നവര്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അക്കാര്യത്തില്‍ പക്ഷേ സര്‍ക്കാരില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിആര്‍ ജോലി ചെയ്യാനാണ് ഈ സര്‍ക്കാര്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ അതിര്‍ത്തിയില്‍ ചെന്ന് പ്രസംഗിക്കുകയാണെന്നും തരൂര്‍ വിമര്‍ശിച്ചു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാല്‍ അത് ലോകരാജ്യങ്ങളെ മുഴുവന്‍ ബാധിക്കും.
യുദ്ധസാഹചര്യത്തില്‍ ക്രൂഡ് ഓയിന്‍റെ വില ബാരലിന് 114 ഡോളര്‍ ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച യോഗത്തില്‍ ഗൗരവമായ കോണ്‍ഗ്രസ് പങ്കാളിത്തം തന്നെയാണുണ്ടായത്. രാഹുല്‍ ഗാന്ധി യോഗത്തില്‍ അശ്രദ്ധയോടെയാണ് പങ്കെടുത്തതെന്ന ആരോപണം അദ്ദേഹം തള്ളി.