ചണ്ഡിഗഡ് : കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും അനുഭാവത്തോടെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീണ്ടും സമര പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു). തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ഉണ്ടായില്ലെങ്കിൽ ജനുവരി 31ന് 'വിരോധ് ദിവസ്' ആയി ആചരിക്കുമെന്ന് ബികെയു അറിയിച്ചു.
വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രം ഇതുവരെ കമ്മിറ്റി രൂപീകരിക്കുകയോ കർഷക നേതാക്കളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ലഖിംപൂർ ഖേരി കർഷക ഹത്യയിൽ ഉൾപ്പെട്ട ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്‌തിട്ടില്ലെന്നും സിംഘു അതിർത്തിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ബികെയു നേതാവ് യുധ്‌വീർ സിങ് പറഞ്ഞു.
ജനുവരി 11ന് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ജനുവരി 31ന് രാജ്യത്തുടനീളം കോലം കത്തിക്കല്‍ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കും. ഉത്തർപ്രദേശിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 21 മുതൽ മൂന്നോ നാലോ ദിവസം കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെയും ജയിലുകളിൽ കഴിയുന്ന കർഷകരെയും സന്ദർശിക്കും. ലഖിംപൂർ ഖേരിയും സന്ദർശിക്കുമെന്ന് ബികെയു ദേശീയ വക്താവ് രാകേഷ് ടികായത് അറിയിച്ചു. ആവശ്യമെങ്കിൽ ലഖിംപൂർ ഖേരിയിൽ ഒരു സ്ഥിരം മുന്നണി സ്ഥാപിക്കുമെന്നും രാകേഷ് ടികായത് കൂട്ടിച്ചേര്‍ത്തു.