ന്യൂയോര്‍ക്ക് : സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ മുപ്പതില്‍ അധികം അമേരിക്കന്‍ നഗരങ്ങളുമായി സാംസ്‌കാരിക കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റായ ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് നഗരം കൈലാസയുമായുള്ള സഹോദര നഗര കരാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ വര്‍ഷം ജനുവരി 12ന് സിറ്റി ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് നെവാര്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയും സഹോദര നഗര കരാറില്‍ ഒപ്പുവച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ നല്‍കുന്ന വിവരം അനുസരിച്ച് റിച്ച്മണ്ട്, വെര്‍ജീനിയ, ഡേട്ടണ്‍, ബ്യൂണ പാര്‍ക്ക്, ഫ്ലോറിഡ തുടങ്ങി മുപ്പതില്‍ അധികം അമേരിക്കന്‍ നഗരങ്ങള്‍ ഈ സാങ്കല്‍പ്പിക രാജ്യവുമായി സാംസ്‌കാരിക കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. വിവാദ സന്യാസിയായ നിത്യാനന്ദ കബളിപ്പിച്ച നഗരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ടെന്നാണ് ഫോക്‌സ് ന്യൂസ് വ്യാഴാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേ സമയം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായി കരാര്‍ ഒപ്പിട്ടതില്‍ പ്രതികരണവുമായി ചില നഗര ഭരണകൂടങ്ങള്‍ രംഗത്തുവന്നു.
പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മിക്ക നഗരങ്ങളും കരാര്‍ ഒപ്പിട്ടത് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരങ്ങളിലെ മേയര്‍മാരോ കൗണ്‍സിലുകളോ മാത്രമല്ല ഫെഡറല്‍ സര്‍ക്കാരിന്‍റെ ഭാഗമായവര്‍ പോലും വ്യാജ രാഷ്‌ട്രത്തിനൊപ്പം പോവുകയാണെന്ന് ഫോക്‌സ് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. നിത്യാനന്ദയുടെ കൈലാസയെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങള്‍ പോലും കരാര്‍ ഒപ്പുവച്ച നഗരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നില്ലെന്നും ഫോക്‌സ് ന്യൂസ് വ്യക്തമാക്കുന്നുണ്ട്.
നികുതിപ്പണം എങ്ങനെയെല്ലാം ചെലവഴിക്കണം എന്ന് നിശ്ചയിക്കുന്ന ഹൗസ് അപ്രോപ്രിയേഷന്‍ കമ്മിറ്റി അംഗമായ കാലിഫോര്‍ണിയയിലെ നോര്‍മ ടോറസ് പോലും ബലാത്സംഗകനായ ഒരു വ്യാജ സിദ്ധനാല്‍ കബളിപ്പിക്കപ്പെട്ടു എന്ന് ഫോക്‌സ് ന്യൂസ് കുറ്റപ്പെടുത്തി. ഒഹായോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ ട്രോയ് ബാൽഡേഴ്‌സണും ആള്‍ദൈവത്തോടുള്ള തന്‍റെ വിധേയത്വം വെളിപ്പെടുത്തിയിരുന്നു.
കരാറില്‍ നിന്ന് പിന്‍മാറി നെവാര്‍ക്ക്: ജനുവരി 18നാണ് നെവാര്‍ക്ക് കൈലാസയുമായുള്ള സഹോദര നഗര കരാറില്‍ നിന്ന് പിന്‍മാറിയത്. നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ തങ്ങള്‍ കരാര്‍ പിന്‍വലിക്കുകയായിരുന്നു എന്ന് നെവാര്‍ക്ക് സിറ്റി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പ്രതികരിച്ചു. പരസ്‌പര പിന്തുണയും ബഹുമാനവും കൊണ്ട് ബന്ധങ്ങള്‍ സമ്പന്നമാക്കുന്നതിന് വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിക്കാൻ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധമാണെന്നും ഗാരോഫാലോ പറഞ്ഞു. ലാർജ് ലൂയിസ് ക്വിന്‍റാനയിലെ നെവാർക്ക് കൗൺസിലർ ആണ് കരാർ റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്.
സഹോദര നഗര കരാറിൽ ഏർപ്പെടുന്ന ഏതൊരു നഗരവും മുന്നോട്ട് പോകുന്നത് മനുഷ്യാവകാശങ്ങളുടെ നല്ല നിലവാരത്തിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'വിവാദങ്ങളുള്ള തലത്തിലേക്ക് നമുക്ക് സിസ്റ്റർ സിറ്റീസ് ഇന്‍റർനാഷണലിനെ കൊണ്ടുവരാൻ കഴിയില്ല. സംഭവിച്ചത് ഒരു നോട്ട പിശകാണ്. ഇനി അത് ഉണ്ടാകാന്‍ പാടില്ല. മനുഷ്യാവകാശങ്ങള്‍ ഇല്ലാത്ത ഒരു സഹോദര നഗരം ഉണ്ടാക്കുക എന്ന സാഹചര്യത്തിലേക്ക് നെവാര്‍ക്കിനെ എത്തിക്കാന്‍ സാധിക്കില്ല' - കൗണ്‍സിലര്‍ പറഞ്ഞു.
ഒരു വ്യാജ രാഷ്‌ട്രവുമായുള്ള നെവാര്‍ക്കിന്‍റെ സഹോദര നഗര കരാര്‍ നാണക്കേട് ഉണ്ടാക്കിയെന്നാണ് ജനങ്ങളുടെ പ്രതികരണം. ആള്‍ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ പശ്ചാത്തലം മനസിലാക്കിയില്ല എന്നത് ലജ്ജാകരമാണെന്നും അഭിപ്രായമുണ്ട്.
യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് കൈലാസ പ്രതിനിധികള്‍ : അതേസമയം കഴിഞ്ഞ മാസം നടന്ന യുഎന്‍ പൊതുയോഗങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 22 ന് സ്‌ത്രീകൾക്കെതിരായ വിവേചനം ഉന്മൂലനം ചെയ്യുന്നതിനുള്ള കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചയിലും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾക്കുള്ള കമ്മിറ്റി ഫെബ്രുവരി 24 ന് സംഘടിപ്പിച്ച യോഗത്തിലുമാണ് കൈലാസ പ്രതിനിധികള്‍ പങ്കെടുത്തത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവമായിരുന്നു അത്.
പിന്നീട് ഇതില്‍ പ്രതികരിച്ച് യുഎന്‍ രംഗത്തുവന്നു. നടന്നത് ആര്‍ക്കും പങ്കെടുക്കാവുന്ന പൊതു പരിപാടി ആയിരുന്നുവെന്നും കൈലാസ പ്രതിനിധികള്‍ സംസാരിച്ച കാര്യങ്ങള്‍ രേഖകളില്‍ ചേര്‍ക്കില്ലെന്നും യുഎന്‍ വ്യക്തമാക്കി.