കര്‍ണാടക: സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും പോലുള്ള ദേശീയ ആഘോഷങ്ങളില്‍ ഇന്ത്യന്‍ പതാകകളും ബാഡ്‌ജുകളുമൊക്കെ വന്‍ തോതില്‍ ആവശ്യമായി വരാറുണ്ട്. പ്ലാസ്റ്റിക്കിൻ്റെ അധിനിവേശം സമസ്‌ത മേഖലകളേയും കീഴടക്കിയപ്പോള്‍ മറ്റെല്ലാ വസ്‌തുക്കള്‍ക്കും എന്നപോലെ കൊടി തോരണങ്ങള്‍ക്കും ബാഡുജുകള്‍ക്കും പ്ലാസ്റ്റിക് രൂപം കൈവന്നു. ഈ സാഹചര്യത്തിലാണ് മംഗലാപുരം സ്വദേശിയായ നിതിന്‍ വാസ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടി പരിസ്ഥിതി സൗഹാര്‍ദ ബാഡ്‌ജുകളും കൊടികളും നിര്‍മിച്ച് തുടങ്ങിയത്.
പേപ്പര്‍ സീഡ്‌സ് ഓര്‍ഗനൈസേഷനില്‍ അംഗമായ നിതിന്‍ വാസ് കടലാസ് പള്‍പ്പു കൊണ്ടാണ് കൊടികളും ബാഡ്‌ജുകളും നിര്‍മിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനുമെല്ലാം നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊടികളും മറ്റും ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നു. അവ വെള്ളത്തിലോ മണ്ണിലോ അലിഞ്ഞു ചേരുന്നതല്ല എന്നതു തന്നെയാണ് പ്രശ്‌നം. ഈ പ്രശ്‌നം കണക്കിലെടുത്തുകൊണ്ടാണ് മംഗലാപുരത്തെ പേപ്പര്‍ സീഡ്‌സ് ഓര്‍ഗനൈസേഷന്‍ പരിസ്ഥിതി സൗഹാര്‍ദ ബാഡ്‌ജുകളും കൊടികളും നിര്‍മിക്കുന്നത്. പ്ലാസ്റ്റിക്കിൻ്റെ നേരിയ അംശം പോലുമില്ലാത്ത ഈ കൊടികളും ബാഡ്‌ജുകളും പരിസ്ഥിതിക്ക് ഒരു ക്ഷതവും വരുത്തുന്നില്ല.
ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് കടലാസ് പള്‍പ്പു കൊണ്ട് കൊടികളും ബാഡ്‌ജുകളും നിര്‍മിച്ചതെന്ന് നിതിന്‍ വാസ് പറയുന്നു. വെള്ളത്തിലോ മണ്ണിലോ നിക്ഷേപിച്ചാല്‍ ഈ ബാഡ്‌ജുകളും കൊടികളും അവയില്‍ അലിഞ്ഞു ചേരും. ഈ പരിസ്ഥിതി സൗഹാർദ കൊടികൾക്കും ബാഡ്‌ജുകൾക്കും മറ്റൊരു പ്രത്യേകതയുമുണ്ട്. പച്ചക്കറികളുടേയും ഫലവര്‍ഗങ്ങളുടേയും വിത്തുകൾ നിക്ഷേപിച്ചു കൊണ്ടാണ് പേപ്പര്‍ പള്‍പ്പു കൊണ്ട് കൊടികളും ബാഡ്‌ജുകളും നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് കൊണ്ടു വരുന്ന പാഷന്‍ ഫ്രൂട്ടിൻ്റെയും മറ്റ് പച്ചക്കറികളുടെയുമൊക്കെ വിത്തുകള്‍ ഈ പേപ്പര്‍ പള്‍പ്പു കൊണ്ട് നിര്‍മിക്കുന്ന കൊടികളുടേയും ബാഡ്‌ജുകളുടെയും ഉള്ളില്‍ അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ടാകും. ഉപയോഗത്തിന് ശേഷം ഈ കൊടികളും മറ്റും മണ്ണിലിട്ടാല്‍ ഈ വിത്തുകള്‍ അവിടെ മുളച്ചു പൊന്തും. ഈ കൊടികളും മറ്റും ഉപയോഗിച്ചു കഴിഞ്ഞാല്‍ അത് ചെടിച്ചട്ടിയില്‍ ഇട്ടു വെക്കാവുന്നതാണ്. പേപ്പര്‍ പള്‍പ്പ് മണ്ണില്‍ അലിഞ്ഞു ചേരുകയും അതിലടങ്ങിയിട്ടുള്ള വിത്തുകള്‍ മണ്ണില്‍ നിന്നും മുളച്ചു പൊന്തുകയും ചെയ്യും.