മുംബൈ: ടിആർപി റാക്കറ്റുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ റിപ്പബ്ലിക് ടിവിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) മുംബൈ പൊലീസിന് മുന്നിൽ ഹാജരായില്ല. കേസിൽ ചാനൽ സുപ്രീം കോടതിയെ സമീപിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വെള്ളിയാഴ്ച സമൻസ് പുറപ്പെടുവിച്ച ചാനലിന്‍റെ സിഎഫ്ഒ ശിവ സുബ്രഹ്മണ്യം സുന്ദരം, ഒരാഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതിയുടെ വാദം കേൾക്കുമെന്നും തന്‍റെ മൊഴി രേഖപ്പെടുത്തരുതെന്ന് പൊലീസിനോട് അഭ്യർഥിച്ചു.
മുംബൈ ക്രൈംബ്രാഞ്ചിലെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് സുന്ദരത്തിനെതിരെ സമൻസ് അയച്ചിരുന്നു. ശനിയാഴ്ച രാവിലെ 11ന് ഹാജരാകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാഡിസൺ വേൾഡ് ആന്‍റ് മാഡിസൺ കമ്മ്യൂണിക്കേഷൻസിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാം ബൽസാര ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി.
വ്യാജ ടെലിവിഷൻ റേറ്റിംഗ് പോയിന്‍റ് കേസിൽ ഫക്ത് മറാത്തി, ബോക്സ് സിനിമ ഉടമകൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ വ്യാജ ടിആർപി കാണിച്ചതായി മുംബൈ പൊലീസ് കമ്മീഷണർ പരം ബിർ സിങ്ങ് അവകാശപ്പെട്ടിരുന്നു. ടിആർപിയെ അളക്കുന്ന ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) ഹൻസ റിസർച്ച് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് വഴി പരാതി നൽകിയപ്പോഴാണ് ഈ റാക്കറ്റ് പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു.