ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്തതിന് പിരിച്ചുവിട്ട അരലക്ഷത്തോളം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(ടിഎസ്ആര്‍ടിസി) ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. യൂണിയന്‍ നേതാക്കളുമായി ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിത കാല സമരം നടത്തിയത്.
ആഘോഷ സീസണായതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി അജയ്കുമാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് താൽക്കാലികമായി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നിയമിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ടിഎസ്‌ആർടിസി പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ദസറ അവധി ഈ മാസം 19 വരെ നീട്ടാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.