മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് കഥ പറയുമ്പോൾ. ശ്രീനിവാസനും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിർണായക വേഷത്തിൽ മലയാളത്തിൻ്റെ മെഗാ താരം മമ്മൂട്ടിയും എത്തിച്ചേരുന്നുണ്ട്. സംവിധായകൻ എം.മോഹനൻ്റെ ആദ്യ ചിത്രം കൂടിയായിരുന്നു കഥ പറയുമ്പോൾ.
![M Mohanan SPECIAL INTERVIEW KADHAPARAYUMBOL MOVIE MOVIE DIRECTOR M MOHANAN MALAYALAM FILM INDUSTRY](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/kl-ekm-01-storyaboutkathaparayumbolclimax-7211893_06022025114941_0602f_1738822781_938.jpg)
നടൻ ശ്രീനിവാസനുമായുള്ള സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടി ആ സിനിമയിൽ സൂപ്പർസ്റ്റാർ അശോക് രാജ് ആയി വേഷമിടാൻ സമ്മതിക്കുന്നത്. തമിഴിൽ കുസേലൻ എന്ന പേരിലും ഹിന്ദിയിൽ ബില്ലു ബാർബർ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ കഥ പറയുമ്പോൾ നേടിയ വിജയം റീമേക്കുകൾക്ക് നേടാനായില്ല. ബാർബർ ബാലനെയും അശോക് രാജിനെയും മലയാളികൾ നെഞ്ചേറ്റിയിട്ട് 17 വർഷങ്ങൾ പിന്നിടുന്നു.
![M Mohanan SPECIAL INTERVIEW KADHAPARAYUMBOL MOVIE MOVIE DIRECTOR M MOHANAN MALAYALAM FILM INDUSTRY](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495285_movie-2.jpg)
ശ്രീനിവാസനാണ് കഥ പറയുമ്പോൾ എന്ന സിനിമ രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ എം.മോഹനൻ. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകത്തിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ബാർബർ ബാലനും സൂപ്പർസ്റ്റാർ അശോക് രാജും വീണ്ടും ഓർമ്മകളിലേക്ക് കടന്നുവന്നത്.
"കഥ പറയുമ്പോൾ... മലയാളത്തിൽ മാത്രമാണ് ആ സിനിമ വലിയ ഹിറ്റായത്. തമിഴിലും ഹിന്ദിയിലും ഒക്കെ ആ സിനിമ റീമേക്ക് ചെയ്‌തിരുന്നു. പക്ഷേ റീമേക്ക് ചെയ്‌ത ഭാഷകളിലെല്ലാം തന്നെ ആ ചിത്രങ്ങൾ വലിയ പരാജയമായി. മലയാളത്തിൽ ആ സിനിമ പ്രേക്ഷകരോട് വളരെ വൈകാരികമായാണ് സംവദിച്ചത്. ബാർബർ ബാലൻ്റെയും സൂപ്പർസ്റ്റാർ അശോക് രാജിൻ്റെയും സൗഹൃദം മലയാളിക്ക് കൃത്യമായി മനസിലായി. അവർ ഇരുവരും ഒരുമിക്കുമ്പോഴുള്ള നിമിഷങ്ങൾ മലയാളിയുടെ കണ്ണിൽ ആനന്ദാശ്രു പൊഴിച്ചു. കഥ പറയുമ്പോൾ എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം തന്നെയാണ് ആ സിനിമയുടെ വിജയ ഘടകം.
![M Mohanan SPECIAL INTERVIEW KADHAPARAYUMBOL MOVIE MOVIE DIRECTOR M MOHANAN MALAYALAM FILM INDUSTRY](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495285_movie-1.jpg)
ആ രംഗത്തിൽ മമ്മൂട്ടി വളരെ വൈകാരികമായി അഭിനയിച്ചത് പോലെ ഈ സിനിമയുടെ റീമേക്കുകളിൽ അഭിനയിച്ച താരങ്ങൾക്ക് പെർഫോം ചെയ്യാൻ സാധിച്ചിട്ടില്ല. അവരൊന്നും മോശം നടന്മാർ എന്നല്ല ഞാൻ അർഥമാക്കുന്നത്. മമ്മൂട്ടിയോളം ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ അവർക്ക് ആയോ എന്ന് സംശയമാണ്. റീമേക്കുകൾ പരാജയപ്പെട്ടതിന് പ്രധാന കാരണം കഥ പറയുമ്പോൾ പോലെ റീമേക്ക് സിനിമകൾ പ്രേക്ഷകരോട് വൈകാരികമായി കണക്‌ട് ആയിട്ടില്ല. എത്ര മികച്ച മേക്കിങ് ഉണ്ടെങ്കിലും സിനിമയ്‌ക്ക് ഒരു വൈകാരികത ഇല്ലെങ്കിൽ ആ ചിത്രം പരാജയപ്പെടും"
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാർബർ ബാലൻ്റെയും സൂപ്പർസ്റ്റാർ അശോക് രാജിൻ്റെയും സൗഹൃദമാണ് കഥ പറയുമ്പോൾ എന്ന ചിത്രം. ഈ സിനിമ റീമേക്ക് ചെയ്‌തപ്പോൾ പലപ്പോഴും പലരും ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ഇമോഷണൽ വശങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഇതൊരു ചെറിയ ബഡ്‌ജറ്റ് സിനിമയായിരുന്നു എങ്കിൽ റീമേക്കിൽ ബ്രഹ്മാണ്ഡ സിനിമകളായിരുന്നു.
![M Mohanan SPECIAL INTERVIEW KADHAPARAYUMBOL MOVIE MOVIE DIRECTOR M MOHANAN MALAYALAM FILM INDUSTRY](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495285_movie-4.jpg)
കഥ പറയുമ്പോൾ എന്ന സിനിമയുടെ ആശയം മാത്രമാണ് അവരെയൊക്കെ സ്വാധീനിച്ചത്. താരപ്രദർശനത്തിന് മുകളിൽ മനുഷ്യബന്ധത്തിൻ്റെ വൈകാരിക മൂല്യം ഇവർക്കൊന്നും പ്രേക്ഷകരുമായി സംവദിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് കഥ പറയുമ്പോൾ എന്ന ചിത്രം മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്‌തപ്പോൾ വലിയ പരാജയമാകാൻ കാരണം. മലയാളിക്ക് ഇപ്പോഴും മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും മൂല്യം എന്താണെന്ന് അറിയില്ല.
ഒരൊറ്റ സീനിൽ വന്ന് നാല് ഡയലോഗ് പറഞ്ഞു ഒരു സിനിമ ഹിറ്റാക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അയാളുടെ റെയിഞ്ച് ഒന്ന് ചിന്തിച്ചു നോക്കണം. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകിയ പ്രാധാന്യം വളരെ കുറവാണ്. ക്ലൈമാക്‌സിൽ മാത്രമാണ് മമ്മൂക്ക സ്കോർ ചെയ്യുന്നത്. ബാക്കി ഭാഗങ്ങൾ സിനിമ ബാർബർ ബാലൻ്റെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
![M Mohanan SPECIAL INTERVIEW KADHAPARAYUMBOL MOVIE MOVIE DIRECTOR M MOHANAN MALAYALAM FILM INDUSTRY](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23495285_movie-3.jpg)
റീമേക്കുകളിൽ അക്ഷരാർഥത്തിൽ സൂപ്പർതാരങ്ങൾ നിറഞ്ഞാടി. ബാർബർ ബാലൻ്റെ കഥാപാത്രത്തെക്കാൾ സൂപ്പർതാരത്തിൻ്റെ കഥാപാത്രങ്ങൾക്ക് മൂല്യം നൽകി. ബാർബർ ബാലൻ്റെ ജീവിതാവസ്ഥകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ മുള്ളു പോലെ തറച്ചത് കൊണ്ടാണ് മമ്മൂട്ടിയുടെ കഥാപാത്രമായ അശോക് രാജ് അയാൾ എൻ്റെ സുഹൃത്താണെന്ന് പറയുമ്പോൾ ബാലനൊപ്പം പ്രേക്ഷകനും കൂടെ കരഞ്ഞത്. അങ്ങനെയൊരു വൈകാരികമായ ബന്ധം റീമേക്കുകളിലെ ബാർബർ ബാലനും പ്രേക്ഷകനും തമ്മിൽ ഉണ്ടായിട്ടില്ല.