ചൈനയിലെ വുഹാനില്‍ ആരംഭിച്ച കൊവിഡ് മഹാമാരി ലോകമൊട്ടാകെ 150000 ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. എന്നിട്ടും , ഒരു പ്രതിരോധ മരുന്നോ ഒരു ചികിത്സാ രീതിയോ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അക്ഷരാര്‍ഥത്തില്‍ ഓരോ രാജ്യങ്ങളും പരിഹാരത്തിനായി പരക്കം പായുന്നു. മുന്നോട്ടുള്ള വഴി എന്താണെന്ന് കൃത്യമായി അറിയാതെ. ഇസ്രായേല്‍, കൊറിയ, ജര്‍മ്മനി, ഇന്ത്യ, സിംഗപ്പൂര്‍, ജപ്പാന്‍ പോലുള്ള ചില രാജ്യങ്ങള്‍ പ്രോത്സാഹനജനകമായ ഫലപ്രാപ്‌തിയോടെ ഈ പകര്‍ച്ച വ്യാധിയെ സജീവമായി നേരിട്ടു കൊണ്ടിരിക്കുന്നു. ദുരൂഹമെന്നു പറയട്ടെ സമ്പന്നരായ ജി-7 രാജ്യങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ടവര്‍. അമേരിക്കയില്‍ മാത്രം ചില ദിവസങ്ങളില്‍ മരണ സംഖ്യ 2000 ത്തിനടുത്തോ 2000 കടക്കുകയോ ചെയ്യുന്നു. ഇതാദ്യമായല്ല ചൈനയില്‍ മാരകമായ വൈറസുകള്‍ ഉടലെടുക്കുന്നത്. കാര്യങ്ങള്‍ ചൈന മറച്ചു വെക്കുന്നതും അസാധാരണമായ കാര്യമല്ല. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ ചൈന ഒട്ടും തന്നെ തയ്യാറാകുന്നില്ല എന്നുള്ളത് പുതിയ കാര്യമാണ്. മാത്രമല്ല, ലോകാരോഗ്യ സംഘടനയില്‍ നിന്നും നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുക്കുവാന്‍ സര്‍വ്വ സമ്മര്‍ദങ്ങളും അവര്‍ ചെലുത്തുന്നുമുണ്ട്. അതിനാല്‍ കൊവിഡ് 19 എന്ന ടൈം ബോംബ് ഓടി തുടങ്ങുവാന്‍ ആരംഭിച്ചത് ചൈന മറച്ചു വെച്ചപ്പോള്‍ സന്ദേഹങ്ങള്‍ ഏതുമില്ലാതെ ലോകം പതിവ് പോലെ മുന്നോട്ട് പോവുകയും ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മഹാമാരി കടന്നു വന്നിരിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്‌തു.
എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ആകെ നിസഹായരായി പോയ ലോകം ഇന്നിപ്പോള്‍ വിനാശം താണ്ഡവമാടുന്നത് കണ്ടു നില്‍ക്കുകയാണ്. പെട്ടെന്ന് ഒരു നാള്‍ ചൈനയിലെ ഉല്‍പ്പാദന സൗകര്യങ്ങള്‍ കണ്ടെത്തുവാനുള്ള ഹിമാലയൻ വിഡ്ഢിത്തമാണ് പാശ്ചാത്യ തലസ്ഥാനങ്ങളില്‍ പലരുടേയും തലയില്‍ പൊട്ടി വിടരുന്നത്. നിര്‍ണായകമായ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ ആവശ്യങ്ങള്‍ക്കെല്ലാം ചൈനയില്‍ നിന്നുള്ള ഇറക്കുമതികളെ ആശ്രയിക്കേണ്ടി വരുന്നത് 95 ശതമാനം വരെയായി ഉയര്‍ന്നിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിയുകയാണ്. ഇതിന്‍റെ പ്രത്യാഘാതമെന്നോണം മുഖാവരണങ്ങളും, കൈയ്യുറകളും, വെന്‍റിലേറ്ററുകളും മാത്രമല്ല അടിസ്ഥാന ആവശ്യമായ പാരസിറ്റമോള്‍ പോലും അവരുടെ പക്കല്‍ ഇല്ലാതായിരിക്കുന്നു. മൊത്തത്തില്‍ കുരുക്കിലായിപോയ മഹാമാരി ബാധിച്ച രാജ്യങ്ങള്‍ ദശലക്ഷക്കണക്കിനു ഡോളറുടെ ഓര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. അതോടെ നിരവധി ചൈനീസ് കമ്പനികള്‍ നിലവാരമില്ലാത്തതോ അല്ലെങ്കില്‍ ശരിയായി പ്രവര്‍ത്തിക്കാത്തതോ ആയ പരിശോധനാ കിറ്റുകളും കൈയ്യുറകളും ബന്ധപ്പെട്ട മറ്റ് വസ്‌തുക്കളും യാതൊരു മനസാക്ഷികുത്തുമില്ലാതെ തള്ളിവിടുകയാണെന്ന് ഞെട്ടലോടെ അവര്‍ തിരിച്ചറിയുന്നു.
“അമേരിക്കന്‍ ഐക്യനാടുകളില്‍ ഉപയോഗിച്ചു വരുന്ന ഭൂരിഭാഗം മാസ്‌കുകളും ചൈനയില്‍ നിര്‍മ്മിച്ചവയാണ്. യാത്രാ നിരോധനവും, തന്ത്രപരമായ നിയന്ത്രണങ്ങളും വൈദ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനവും ഒക്കെയായി ചൈന അമേരിക്കക്ക് എതിരെ തിരിച്ചടിച്ചാല്‍ ഒരു പുതിയ ന്യുമോണിയ പകര്‍ച്ച വ്യാധിയുടെ നരകത്തിലേക്കായിരിക്കും അത് യു എസിനെ തള്ളിവിടുക. ചൈനയോട് യു എസ് മാപ്പു പറയേണ്ടതുണ്ട്. ലോകം ചൈനയോട് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്,'' ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിംഹുവാ മാര്‍ച്ച് 4 ന് സൂചനകള്‍ നല്‍കി കൊണ്ട് എഴുതി. അപ്പോള്‍ എന്താണ് ഇപ്പോഴത്തെ യഥാര്‍ത്ഥത്തിലുള്ള സാഹചര്യം? അബോധപൂര്‍വ്വമായ മനുഷ്യ ജീവനുകളുടെ നഷ്‌ടത്തിനു പുറമെ, ലോക രാജ്യങ്ങള്‍ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു. ആഗോള വിതരണ ശൃംഖല പൊട്ടി പോയിരിക്കുന്നു. ഫാക്‌ടറികള്‍ അടച്ചു പൂട്ടുകയാണ്. തൊഴിലില്ലായ്‌മ കുത്തിച്ചുയരുന്നു. മാര്‍ച്ച് മധ്യം മുതല്‍ അമേരിക്കയില്‍ 2.2 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. അതോടൊപ്പം തന്നെ അവശ്യ വസ്‌തുക്കള്‍ക്കുള്ള ദൗര്‍ലഭ്യത എല്ലായിടത്തും സാധാരണമായിരിക്കുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍റ് ഡവലപ്‌മെന്‍റിന്‍റെ (ഒ .ഇ.സി.ഡി) മുഖ്യ സാമ്പത്തിക വിദഗ്‌ധന്‍ പറയുന്നത് ഉല്‍പ്പാദന തോത് എല്ലാ ഒ.ഇ.സി.ഡി രാജ്യങ്ങളിലുമായി 25 മുതല്‍ 30 ശതമാനത്തിനിടയില്‍ കുറഞ്ഞിരിക്കുന്നു'' എന്നാണ്.
അസംസ്‌കൃത എണ്ണയുടെ വില 70 ശതമാനം കുറഞ്ഞിരിക്കുന്നു . 1.57 ബില്ല്യണ്‍ വിദ്യാര്‍ഥികളുടേയും വിദ്യാഭ്യാസ വിദഗ്‌ധരുടേയും മുന്നോട്ടുള്ള പോക്ക് നിലച്ചതായി കണക്കാക്കപ്പെടുന്നു. ആതിഥേയ, വിനോദ സഞ്ചാര, വ്യോമയാന, നിര്‍മ്മാണ മേഖലകള്‍ വന്‍ പ്രതിസന്ധി നേരിടുന്നു. അവയുടെ പുനരുജ്ജീവനം പെട്ടെന്ന് നടക്കാന്‍ പോകുന്നില്ല. മാത്രമല്ല വേദനാജനകവുമായിരിക്കും അത്. ആഗോള സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടല്‍. 1930 കളിലെ മഹാമാന്ദ്യത്തിനു ശേഷം ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മോശമായ അവസ്ഥ. ആഗോള ജി.ഡി.പി യുടെ (87 ട്രില്ല്യണ്‍ യു എസ് ഡോളര്‍) ഏതാണ്ട് 9 ട്രില്ല്യണ്‍ ഡോളര്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ ആവിയായി പോവും. ചൈനയുടെ സമ്പദ് വ്യവസ്ഥ വെറും 1.2 ശതമാനവും (1976 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗത) ഇന്ത്യയുടേത് ഏതാണ്ട് 1.5 ശതമാനവും മാത്രമേ വികസിക്കുകയുള്ളൂ.
ഈ മഹാമാരി എത്രത്തോളം കാലം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം നാശ നഷ്‌ടങ്ങള്‍ അത് ലോകത്തിനു വരുത്തി കൊണ്ടിരിക്കും. ഈ പ്രതിസന്ധിക്ക് ഒരു അവസാനം കാണുന്നതു വരെയെങ്കിലും 'ഇനിയുള്ള കാലം' എങ്ങനെയാണെന്ന് ഭാവനയില്‍ കാണുന്നതുപോലും ബുദ്ധിമുട്ടാണ്. ഈ പകര്‍ച്ച വ്യാധി ഒരു കാട്ടു തീ പോലെ പടര്‍ന്നു പിടിച്ച് കുറച്ച് കാലത്തേക്കെങ്കിലും തിളച്ചു മറിഞ്ഞാല്‍ പോലും സ്ഥിതി അതാണ്. അത് ജീവിത ശൈലികളേയും, ബിസിനസിനേയും, പരസ്‌പര ബന്ധങ്ങളേയും, അധികാര സമവാക്യങ്ങളേയും നിര്‍ണായകമാം വിധം മാറ്റി മറിക്കും. സൂക്ഷ്‌മ തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യലും കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കല്‍ സംസ്‌കാരവും പ്രാമുഖ്യം നേടുകയും ചെയ്യും. അതുപോലെ തന്നെയായിരിക്കും മുഖാവരണങ്ങളുടെ ഉപയോഗവും ഇന്‍ററാക്‌ടീവ് ഡിജിറ്റല്‍ സൈറ്റുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പ്രാമുഖ്യം നേടാന്‍ പോകുന്നത്. ഡാറ്റകള്‍ക്കുള്ള ആവശ്യം അതിഭീമമായി വര്‍ദ്ധിക്കും.
ബൃഹത്തായ തലത്തില്‍ വരുന്ന മാറ്റങ്ങള്‍ അതിലും വലിയ തോതില്‍ ദൂര വ്യാപക ഫലമായിരിക്കും തരിക. രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം കാര്യങ്ങള്‍ നോക്കുന്ന നിലയിലേക്ക് മാറും. തന്ത്രപരവും അവശ്യവുമായ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ചും നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് മാറും. സംരക്ഷണ മതിലുകള്‍ക്ക് ഉയരം വെക്കും. അന്താരാഷ്ട്ര വ്യാപാരവും മുതല്‍ മുടക്കും പതുക്കെയാവും. സര്‍ക്കാരുകള്‍ കൂടുതല്‍ അധികാരം പ്രയോഗിക്കുന്നവയായി മാറും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് (ഐ.ഐ.എഫ്) കണക്കുകള്‍ പ്രകാരം ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്ക് ഉയര്‍ന്നു വരുന്ന വിപണികളില്‍ നിന്നും നിലവില്‍ വിട്ടു പോയ്‌കഴിഞ്ഞുവെന്നും, അത് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് കണ്ട മൂലധന പലായനത്തേക്കാള്‍ മൂന്നിരട്ടി വലുതാണെന്നുമാണ്. തങ്ങളുടെ ഉല്‍പ്പാദകരെ ചൈനയില്‍ നിന്നും പുറത്തു കടക്കുവാനും ജപ്പാനിലോ അല്ലെങ്കില്‍ മൂന്നാം രാജ്യങ്ങളിലോ നിലയുറപ്പിക്കാനും സഹായിക്കുന്നതിനായി 2.2 ബില്ല്യണ്‍ യു എസ് ഡോളര്‍ ജപ്പാന്‍ വകയിരുത്തി കഴിഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അധികാര സമവാക്യങ്ങളും ഒരുപോലെ ഗൗരവതരമായ പുനപരിശോധനക്ക് വിധേയമാകും. യു എസിന്‍റെ നേതൃത്വത്തിലുള്ള വിവിധ മേഖലകളില്‍ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളില്‍ ആത്മവിശ്വാസ കുറവ് നേരിടാന്‍ പോകുന്നു. അതേ സമയം തന്നെ ചൈനയെ കുറിച്ചുള്ള സന്ദേഹങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ ചൈനയായിരിക്കും ഏറ്റവും വലിയ നഷ്‌ടം നേരിടാന്‍ പോകുന്നവര്‍. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ശാസ്ത്രഞ്ജര്‍, ബിസിനസുകാര്‍ എന്നിവരൊക്കെ കൂടുതല്‍ വിശാലമായ പരിശോധനകള്‍ക്ക് വിധേയമാകും. ബദലുകള്‍ക്ക് വേണ്ടിയുള്ള, പ്രത്യേകിച്ച് ചെറുകിട ഇടത്തരം കാലത്തേക്കുള്ളത്, അതുപോലെ ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചില്‍ എന്നിവയൊക്കെയും സംഘര്‍ഷവും അസ്ഥിരതയും വര്‍ധിപ്പിക്കും.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍, ലോകാരോഗ്യ സംഘടന എന്നിവയുള്‍പ്പെടുന്ന ഭരണ തലത്തിലെ ആഗോള സ്ഥാപനങ്ങള്‍ ഫലപ്രദമല്ലാതാവുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. മ്യൂണിച്ചിലെ സുരക്ഷാ സമ്മേളനത്തില്‍ ഈ വര്‍ഷം ആദ്യം സംസാരിക്കവെ നമ്മുടെ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി. 'ചരിത്രത്തില്‍ ആദ്യമായി ഐക്യരാഷ്ട്ര സഭ ഇന്ന് ഏറ്റവും കുറവ് വിശ്വാസ്യത ഉള്ള അവസ്ഥയിലെത്തിയിരിക്കുന്നു''. ഇതിന് രണ്ട് മുഖ്യ കാരണങ്ങളുണ്ട്. അതിലൊന്ന് തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അധികാരം അതിനില്ല എന്നതും അതോടൊപ്പം പ്രതീക്ഷക്ക് വകയില്ലാത്ത വിധം രണ്ട് തട്ടിലായി കഴിഞ്ഞ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിലെ 5 സ്ഥിരാംഗങ്ങളെ അത് ആശ്രയിക്കുന്നു എന്നതാണ് അതില്‍ ഒരു കാരണം.
രണ്ടാമത്തെ കാരണം, തങ്ങളുടെ വിലയിരുത്തപ്പെട്ട ധന സംഭാവനകളുടെ തോതുമായി ഒത്തു പോകാത്ത അത്ര വലിയ തോതില്‍ ചൈനക്ക് അവക്ക് മേല്‍ നിയന്ത്രണം വന്നിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍. (2018-19-ല്‍ ചൈനയുടേയും അമേരിക്കയുടേയും ലോകാരോഗ്യ സംഘടനയിലേക്കുള്ള സംഭാവന യഥാക്രമം 86 ദശലക്ഷം ഡോളറും 893 ദശലക്ഷം ഡോളറുമായിരുന്നു). തങ്ങളോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്നവരെ ഈ സംഘടനകളുടെ നിര്‍ണായക പദവികളിലേക്ക് തെരഞ്ഞെടുക്കാന്‍ സഹായിച്ചു കൊണ്ട് ചൈന പിന്നീട് അവരെ ക്രമേണ അവരുടെ ചട്ടുകങ്ങളാക്കി മാറ്റുന്നു. ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള തലവനും ചൈന നാമനിര്‍ദ്ദേശം ചെയ്‌ത ആളാണ്. മൊത്തത്തില്‍ സ്വയം പരിഷ്‌കരിക്കാനുള്ള താല്‍പര്യം ഒട്ടുമില്ലാത്ത ഈ സ്ഥാപനങ്ങള്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്.
ഇന്ത്യയുടെ പ്രകടനം എന്തായിരിക്കും എന്നുള്ളതാണ് ഒടുവിലത്തെ ചോദ്യം. ഇതുവരെയുള്ള സൂചനകള്‍ എല്ലാം തന്നെ നല്ലതാണ്. സാമൂഹ്യ വ്യാപനം തടയുവാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. പകര്‍ച്ച വ്യാധിയുമായി പോരാടി കൊണ്ടിരിക്കുമ്പോള്‍ തന്നെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിച്ചു വരുന്നു. വിശാലമായ തോതില്‍ പ്രത്യാശകള്‍ ഉള്ളതിനാല്‍ ഇതില്‍ പരം വലിയൊരു അവസരം ലഭിക്കാനില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ 2.0 പദ്ധതിയില്‍ ലളിതമായ നിബന്ധനകളിന്മേല്‍ വായ്‌പ, ജി എസ് ടി നിരക്കുകള്‍ കുറക്കല്‍, ഭൂമി തൊഴില്‍ പരിഷ്‌കാരങ്ങള്‍, സമയ ബന്ധിത ഓണ്‍ലൈന്‍ അംഗീകാരങ്ങള്‍, ഗതാഗത കുരുക്കുകള്‍ അഴിച്ചെടുക്കല്‍ എന്നിവ ഉള്‍പ്പെടാനിടയുണ്ട്. കൊവിഡ്19 അനിതര സാധാരണമായ ഒരു പ്രതിസന്ധിയുമാണ് അതോടൊപ്പം അവസരവുമാണ്. ഈ രണ്ട് കാര്യങ്ങളിലും നമ്മള്‍ ആവശ്യാനുസരണം മുന്നേറാന്‍ സജ്ജരാണെന്ന് നമുക്ക് പ്രതീക്ഷിക്കാം.