ന്യൂഡൽഹി: വളരെ ചെറിയ തോതിൽ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിച്ചുണ്ട്. രോഗിയുടെ അവസ്ഥ അനുസരിച്ച് കൊവിഡ് കെയർ സെന്‍റർ, ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്‍റർ അല്ലെങ്കിൽ ഡെഡിക്കേറ്റഡ് കൊവിഡ് ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കണം. അതേ സമയ, ചെറിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ള രോഗികളെ വീടുകളിലെ സൗകര്യത്തിന് അനുസരിച്ച് വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയാൻ അനുവദിക്കാമെന്ന് മന്ത്രാലയം ഇറക്കിയ നിര്‍ദേശത്തിൽ പറയുന്നു.
ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് രോഗിക്ക് ചെറിയ തോതിൽ ഉള്ള ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്ന് മെഡിക്കൽ ഓഫീസര്‍ ഉറപ്പ് വരുത്തണം. വീടുകളിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് താമസ സ്ഥലത്ത് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രലയത്തിന്‍റെ നിര്‍ദേശത്തിൽ പറയുന്നു. കൂടാതെ ഐസൊലേഷനിൽ കഴിയുന്ന രോഗിക്ക് 24x7 അടിസ്ഥാനത്തിൽ പരിചരണം നൽകുന്നതിന് ഒരാള്‍ കൂടെ ഉണ്ടാവണം. പരിചരണം നൽകുന്നയാളും ആശുപത്രിയും തമ്മിൽ ആശയവിനിമയം വേണം. ഐസൊലേഷനിൽ കഴിയുന്നത്ര കാലം ഇയാളുടെ സേവനം ഉണ്ടാകണമെന്നും മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു. പരിചാരകനും രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരും പ്രോട്ടോക്കോൾ അനുസരിച്ച് മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ച പ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ പ്രോഫിലാക്സിസ് കഴിക്കണമെന്നും മന്ത്രാലയം ഇറക്കിയ മാർഗ്ഗനിർദേശം വ്യക്തമാക്കുന്നു.
എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഐസോലെഷനിൽ കഴിയുന്ന വ്യക്തി തന്‍റെ ആരോഗ്യ സ്ഥിതി കൃത്യമായി അധികൃതരെ അറിയിക്കണം.രോഗി കൃത്യമായി ഐസോലെഷൻ നിയമങ്ങൾ പാലിക്കുമെന്ന് എഴുതി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഐസൊലേഷനിൽ കഴിയുന്ന കാലയളവിൽ രോഗിയിൽ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഇയാൾക്ക് ചികിത്സ ഉറപ്പാക്കണം . ശ്വസിക്കുന്നതിന് ബുദ്ധിമുട്ട്, നെഞ്ചിലെ നിരന്തരമായ വേദന , സമ്മർദ്ദം, മാനസിക ആശയക്കുഴപ്പം, ചുണ്ടുകളുടെ , മുഖത്തിന്‍റെ നീലകലർന്ന നിറം എന്നി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ടെന്നും മാര്‍നിര്‍ദേശം വ്യക്തമാക്കുന്നു. രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കൽ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാൽ ഐസൊലേഷനിൽ കഴിയുന്നത് അവസാനിപ്പിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.